ഐഎസ്ആർഒയുടെ ബഹിരാകാശ ഗവേഷണത്തിൽ കുതിപ്പ്; സെമി-ക്രയോജനിക് എൻജിൻ പരീക്ഷണം വിജയകരം

സെമി-ക്രയോജനിക് എൻജിൻ പരീക്ഷണം
ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിൽ നിർണ്ണായക നാഴികക്കല്ലായി ഐഎസ്ആർഒയുടെ സെമി-ക്രയോജനിക് എൻജിൻ പരീക്ഷണം. എൻജിന്റെ 'പവർ ഹെഡ്' പരീക്ഷണം 88 ശതമാനം ലക്ഷ്യമിട്ട കരുത്തിൽ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി.
ജൂൺ 24-ന് തമിഴ്നാട്ടിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലായിരുന്നു പരീക്ഷണം നടന്നത്. പവർ ഹെഡ് 175 ടൺ കരുത്തിൽ സ്ഥിരമായി പ്രവർത്തിച്ചതായി ബഹിരാകാശ ഏജൻസി വ്യക്തമാക്കി.
നേരത്തെ 47 ശതമാനം, 60 ശതമാനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങളുടെ തുടർച്ചയാണിത്. പുതിയ നേട്ടം 200 ടൺ കരുത്തിലുള്ള സമ്പൂർണ്ണ പരീക്ഷണത്തിന് ഐഎസ്ആർഒയ്ക്ക് വലിയ ആത്മവിശ്വാസം നൽകും.
ഇന്ത്യയുടെ പ്രധാന വിക്ഷേപണ വാഹനമായ എൽവിഎം3 -ൽ നിലവിലുള്ള എൽ110 കോർ സ്റ്റേജിന് പകരമായാണ് സെമി-ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്നത്. 2,000 കിലോന്യൂട്ടൺ ശേഷിയുള്ള SE2000 എൻജിനാണ് ഇതിനായി ഉപയോഗിക്കുന്നത്.
ലിക്വിഡ് ഓക്സിജനും മണ്ണെണ്ണ അടിസ്ഥാനമാക്കിയുള്ള ഇന്ധനവുമാണ് ഇതിൽ ഉപയോഗിക്കുന്നത്. ഈ എൻജിൻ നിലവിൽ വരുന്നതോടെ റോക്കറ്റുകളുടെ പേലോഡ് ശേഷി വർധിപ്പിക്കാനും വിക്ഷേപണങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.










0 comments