ad
Deshabhimani

സ്കൂൾ കലോത്സവത്തിന് തൃശൂർ സജ്ജം; 25 വേദികൾ, 249 മത്സരയിനങ്ങൾ

school kalolsavam

File Photo

വെബ് ഡെസ്ക്

Published on Jan 05, 2026, 09:15 PM | 2 min read

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശൂർ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2026 ജനുവരി 14 മുതൽ 18 വരെ ജില്ലയിൽ 25 വേദികളിലായി 249 മത്സരയിനങ്ങളിൽ വിദ്യാർഥികൾ മത്സരിക്കും. തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടാണ് പ്രധാനവേദി. 14ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.


ജനുവരി 9ന് വൈകിട്ട് ലഹരിക്കെതിരെ വിദ്യാർഥികളുടെ പ്രതിരോധ ശൃംഖല സൃഷ്ടിക്കുന്നതോടെ കലോത്സവത്തിന് തുടക്കമാകും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 10000 ത്തോളം വിദ്യാർഥികൾ ലഹരിക്കെതിരെയുള്ള പ്രതിരോധശൃംഖലയിൽ പങ്കുചേരും. സ്വർണക്കപ്പ് 12,13 തീയതികളിൽ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ സ്വീകരിച്ച് 13ന് വൈകിട്ട് മൂന്നരയോടുകൂടി ടൗൺഹാളിൽ സ്വീകരണം നൽകും. ആയിരത്തോളം വിദ്യാർഥികൾ, എൻസിസി, എൻഎസ്എസ്, എസ് പി സി കേഡറ്റുകൾ എന്നിവരുടെ അകമ്പടിയോടുകൂടിയാണ് ടൗൺഹാളിൽ സ്വർണക്കപ്പ് സ്വീകരിക്കുക.


കലോത്സവത്തിന്റെ 25 വേദികൾക്കും പല ശ്രേണിയിൽപെടുന്ന ഗന്ധമുള്ള പൂക്കളുടെ പേരാണ് നൽകിയിട്ടുള്ളത്. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. 25 വേദികളിലും ആംബുലൻസ്, കുടിവെള്ളം എന്നിവ സജ്ജമാക്കും. നഗരത്തിനു ചുറ്റുമുള്ള 20 സ്കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലാ വേദികളിലും താമസസൗകര്യം ഒരുക്കിയ സ്കൂളുകളിലും പോലീസ് നിരീക്ഷണം ഉണ്ടാകും. ശുചിമുറി, ടോയ്ലറ്റ് എന്നിവ ഒരുക്കും. ജലലഭ്യത ഉറപ്പു വരുത്തും.


ഓരോ മത്സര ഇനത്തിൻ്റെയും ഫലം ഉടനെ തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.


ഇത്തവണത്തെ സ്വാഗത ഗാനം ബി കെ ഹരിനാരായണനാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ അവതരണം ഉണ്ടാകും. കലോത്സവത്തിന്റെ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടുള്ള 'ഹരിത കലോത്സവം' ആയിരിക്കും ഉണ്ടാവുക. വിദ്യാർഥി സൗഹൃദമാക്കി സംസ്ഥാന സ്കൂൾ കലോത്സവത്തെ മാറ്റുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.


ജനുവരി 14 ന് രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ ഇലഞ്ഞിത്തറ മേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണ്ണാഭമായ കുടമാറ്റവും നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ കൂടിയായ റവന്യൂ മന്ത്രി കെ രാജൻ സ്വാഗതം ആശംസിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി, മറ്റ് മന്ത്രിമാർ, എംഎൽഎമാർ, മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്, ജില്ലാ കളക്ടർ, സിറ്റി പൊലിസ് കമ്മീഷണർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ചടങ്ങിൽ 'ഉത്തരവാദിത്വ കലോത്സവം' സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസ് നൽകും.


മന്ത്രിമാരായ കെ രാജൻ, ഡോ. ആർ ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ( ജനറൽ ) ആർ എസ് ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home