12 കോടി ഫൈറ്റര്‍ ഡ്രഗ് ഗുളിക കടത്താൻ ശ്രമം; 2 പേര്‍ അറസ്റ്റില്‍

കൊച്ചി: വലിയ അളവില്‍ ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ (ഫൈറ്റര്‍ ഡ്രഗ്) കടത്താന്‍ ശ്രമിച്ച രണ്ടുപേരെ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഗുളികകള്‍ക്ക് കരിഞ്ചന്തയിൽ ഏകദേശം 1000 കോടിക്കുമുകളിൽ വിലവരും. തിരുവനന്തപുരം സ്വദേശി ഉമേഷ്-കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരാണ് ഇടപ്പള്ളിയില്‍ പിടിയിലായത്. ഇവര്‍ കടത്താന്‍ സൂക്ഷിച്ച 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ (30,000 കിലോ തൂക്കം) ഡല്‍ഹിയിലെ ഒരു ഗോഡൗണിൽനിന്നാണ് പിടിച്ചെടുത്തത്. ഇവിടെനിന്ന് ലിബിയയിലേക്ക് കടത്താനിരിക്കുകയായിരുന്നു. കടത്തുസംഘത്തിലെ മറ്റൊരാൾ ബംഗളൂരുവിൽനിന്ന് പിടിയിലായിട്ടുണ്ട്.
ഇടപ്പള്ളിയിൽ പിടിയിലായവർ ലഹരികടത്തുസംഘത്തിലെ പ്രധാനികളാണ്. ഓപ്പറേഷൻ വജ്ര പരിശോധനയിലൂടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. നിയന്ത്രിത വേദനസംഹാരി ഫാർമ മരുന്നായ ട്രാമഡോളിനെ കേന്ദ്രസർക്കാർ 2018 ഏപ്രില്‍ 26ന് "സൈക്കോട്രോപിക് പദാർഥം' ആയി പ്രഖ്യാപിച്ചിരുന്നു. ആഗോള ഭീകര സംഘടന ഐഎസിന് ഇതിന്റെ വിതരണവുമായി ബന്ധമുണ്ടെന്ന് മുന്പ് എന്‍സിബി സൂചന നല്‍കിയിട്ടുണ്ട്. പരിക്കേല്‍ക്കുന്ന ഐഎസ് തീവ്രവാദികളും മറ്റും ട്രാമഡോള്‍ വേദനസംഹാരിയായും ലഹരിക്കും ഉപയോഗിക്കുന്നതായി പറയുന്നുണ്ട്. അതിനാൽ ഫൈറ്റര്‍ ഡ്രഗ് എന്നറിയപ്പെടുന്ന ഇതിന് മറ്റ് സംഘർഷമേഖലകളിലും ഡിമാന്റുള്ളതിനാല്‍ കടത്ത് വൻതോതില്‍ നടക്കുന്നുണ്ട്.










0 comments