തൊഴിലാളികളുടെ അവകാശ സംരക്ഷണം; പ്രതിബദ്ധത ആവർത്തിച്ച് കുവൈത്ത് വിദേശമന്ത്രാലയം

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശം പ്രോത്സാഹിപ്പിക്കാനും ന്യായമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് കുവൈത്ത് വിദേശമന്ത്രാലയം. രാജ്യത്തിന്റെ വികസന ദൗത്യത്തിന്റെയും ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും ഭാഗമായാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
മനുഷ്യാവകാശ വകുപ്പിന്റെ പ്രാതിനിധ്യത്തിൽ, വിദേശമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പൊതു മാനവശേഷി അതോറിറ്റി, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് കുവൈത്ത് ട്രേഡ് യൂണിയൻസ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടികളും മെച്ചപ്പെടുത്താൻ വിവിധ ഔദ്യോഗിക ഏജൻസികൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.
ജനീവയിൽ ജൂൺ രണ്ടുമുതൽ 13 വരെ നടന്ന 113-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിലെ ചർച്ചകൾക്കും കുവൈത്തിലെ അവയുടെ തുടർനടപടികൾക്കും വഴിയൊരുക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 187 രാജ്യങ്ങളെ പ്രതിനിധീകരിച്ച് തൊഴിലുടമ, തൊഴിലാളി, സർക്കാർ പ്രതിനിധികൾ ജനീവ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.










0 comments