പായാം ‘ഫുൾ സ്‌പീഡിൽ’
ഇന്ന് ഉത്രാടപ്പാച്ചിൽ

കൊച്ചി
ഉത്രാടപ്പാച്ചിൽ തുടങ്ങി. ഉഷാറോടെ, ഉത്സാഹത്തോടെ തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായി നാടൊന്നൊകെ ഉത്രാടദിനമായ ചൊവ്വാഴ്‌ച പായുകയാണ്. തിങ്കളാഴ്‌ച നഗര, ഗ്രാമവ്യത്യാസങ്ങളില്ലാതെ കച്ചവടകേന്ദ്രങ്ങളിലും പൂക്കടകളിലും വസ്‌ത്രശാലകളിലുമുണ്ടായ തിരക്ക് ഉത്രാടദിനത്തിലുണ്ടാകാൻ പോകുന്ന തിരക്കിന്റെയും ആവേശത്തിന്റെയും നേർക്കാഴ്‌ചയായി മാറി. തിരക്കിൽ നഗരത്തിൽ ഉൾപ്പെടെയുണ്ടായത് വൻ ഗതാഗതക്കുരുക്ക്. ജില്ലയുടെ ഓണാഘോഷ പരിപാടിയായ ലാവണ്യത്തിനും തിങ്കളാഴ്‌ച തിരിതെളിഞ്ഞു.
ഓണാഘോഷത്തിന്റെ ആരവങ്ങളായിരുന്നു തിങ്കളാഴ്‌ചയും. മഴയെ കൂസാതെ ഓണക്കോടി വാങ്ങാനും സദ്യക്കുള്ള വിഭവങ്ങൾ തേടിയും നാടൊന്നാകെ ഇറങ്ങി. ചന്തകളിലും കടകളിലും വസ്‌ത്രവിൽപ്പനാശാലകളിലും കച്ചവടം പൊടിപൊടിച്ചു. കാറ്ററിങ് സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഓണസദ്യ ബുക്ക് ചെയ്യാൻ നിരവധിപേരെത്തി. റസിഡന്റ്‌സ് അസോസിയേഷനുകളും ക്ലബ്ബുകളും പായസമേളകളും മത്സരങ്ങളും കലാകായിക പരിപാടികളും സംഘടിപ്പിച്ച് ആഘോഷം കൊഴുപ്പിച്ചു. ഓണമാഘോഷിക്കാൻ മറുനാടുകളിലുള്ളവർ നാട്ടിലേക്ക് എത്തിത്തുടങ്ങി. ദീർഘദൂര ബസുകളിലും ട്രെയിനുകളിലും നല്ലതിരക്കാണ്. സ്വകാര്യ ദീർഘദൂര ബസുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ വലക്കുന്നുണ്ട്. എന്നിട്ടും ടിക്കറ്റ് കിട്ടാനാകാത്ത അവസ്ഥയാണ്.
കൊച്ചി നഗരം ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. റോഡുകളുടെ ശോച്യാവസ്ഥയും മെട്രോ നിർമാണപ്രവർത്തനങ്ങളും ഉൾപ്പെടെ സൃഷ്ടിക്കുന്ന പതിവ് ഗതാഗതക്കുരുക്കിന് പുറമെ ഓണനാളുകളിലെ തിരക്കുകൂടിയായതോടെ യാത്രക്കാർ റോഡിൽ കുടുങ്ങുന്ന അവസ്ഥയായി. ഇഴഞ്ഞിഴഞ്ഞാണ് പലയിടങ്ങളിലും വാഹനങ്ങൾ നീങ്ങിയത്. മഴ ശക്തമായതോടെ യാത്ര ദുഷ്‌കരമായി. ചൊവ്വാഴ്‌ച ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം.









0 comments