കുവൈത്ത്–ഇന്ത്യ വ്യോമയാന കരാർ: കേരളത്തിലേക്കടക്കം കൂടുതൽ സർവീസുകൾക്ക് സാധ്യത

കുവൈത്ത് സിറ്റി∙ ഇന്ത്യയും കുവൈത്തും തമ്മിൽ കഴിഞ്ഞ ആഴ്ച ഒപ്പുവച്ച പുതിയ വ്യോമയാന കരാറിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ വരുന്നു. ഇരുരാജ്യങ്ങളിലുമുള്ള ആകാശ ഗതാഗതത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ഇന്ത്യൻ ആഭ്യന്തര വിമാനക്കമ്പനികൾ തയാറെടുക്കുകയാണ്.
2025 ആഗസ്ത് മുതൽ പുതുതായി സർവീസുകൾ ആരംഭിക്കാനും നിലവിലുള്ള സർവീസുകൾ വർദ്ധിപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ കമ്പനികൾ. ആവശ്യമായ ടൈം സ്ലോട്ടുകൾ ഉറപ്പാക്കുന്നതിനായി ഓരോ കമ്പനിയുടെയും പ്രതിനിധികൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള അധികാരികളുമായി സജീവ ചർച്ചകളിലാണ്.
പ്രതിവാരം അധികമായി 5,000 സീറ്റുകൾ ഇൻഡിഗോ ലക്ഷ്യമിടുമ്പോൾ, എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ചേർന്ന് ഏകദേശം 3,000 സീറ്റുകളും എയർ ഇന്ത്യ 1,500 സീറ്റുകളും ആവശ്യപ്പെട്ടതായാണ് ലഭ്യമായ റിപ്പോർട്ടുകൾ. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു തുടങ്ങിയ കൂടുതൽ നഗരങ്ങളിൽ നിന്ന് കൂടുതൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനും സാധ്യതയുണ്ട്.
സേവനനിർദേശങ്ങൾ ജൂലൈ 21നകം സമർപ്പിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കുവൈത്തിലെ ഇന്ത്യൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 16ന് ഒപ്പുവച്ച പുതിയ കരാർ പ്രകാരം കുവൈത്ത്–ഇന്ത്യ സീറ്റ് ക്വാട്ട 12,000ൽ നിന്ന് 18,000 ആയി ഉയർത്തി.










0 comments