4 പുസ്‌തകത്തിന്റെ വായന പങ്കുവച്ച് ചില്ല മാർച്ച് വായന

ഷിംന സീനത്ത് സംസാരിക്കുന്നു
റിയാദ്: പലസ്‌തീൻ എഴുത്തുകാരി യാസ്‌മിൻ സഹീന്റെ ‘ദ കോയിൻ' നോവലിന്റെ വായനാനുഭവം പങ്കുവച്ച് ഷിംന സീനത്ത് മാർച്ചിലെ ചില്ല വായനാപ്രവർത്തനത്തിന് തുടക്കം കുറിച്ചു. നായികയുടെ ശരീരത്തിൽ കുടുങ്ങിക്കിടക്കുന്ന കോയിൻ അവളുടെ പഴയ മുറിവുകളും മാനസിക ഭാരങ്ങളും പ്രതിനിധീകരിക്കുന്ന ശക്തമായ രൂപകമായി അവതരിപ്പിക്കുന്നതായി ഷിംന വിലയിരുത്തി.
അരുന്ധതി റോയിയുടെ ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരം ‘കനിവോടെ കൊല്ലുക' പുസ്‌തകത്തെക്കുറിച്ച് നജീം കൊച്ചുകലുങ്ക് സംസാരിച്ചു. രാജ്യത്തിന്റെ നൈതികതയിലുണ്ടാകുന്ന ഇടിവ്, അസമത്വം, ക്രൂരത എന്നിവക്കെതിരായ ശക്തമായ പ്രതിഷേധ ശബ്ദമാണ് പുസ്‌തകമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ അടിത്തട്ടിൽ അവഗണനയും നിന്ദയും പരിഹാസവും ഏറ്റുവാങ്ങുന്ന ജനതയുടെ കഥ പറയുന്ന പെരുമാൾ മുരുകന്റെ ‘കീഴാളൻ' നോവൽ സീബ കൂവോട് അവതരിപ്പിച്ചു. ചെറിയ വയറുകൾ നിറയ്ക്കാൻ ജന്മികളായ ഗൗണ്ടർമാരുടെ വയലേലകളിലും ആലകളിലും തൊഴുത്തുകളിലും രാവന്തിയോളം പണിയെടുക്കുന്ന ചക്കിളിയന്മാരുടെ കഥയാണ് കീഴാളനിൽ പറയുന്നത്.
ആനന്ദിന്റെ ‘രക്തവും സാക്ഷികളും' പുസ്തകം വിപിൻകുമാർ അവതരിപ്പിച്ചു. ലോകം സമീപകാലത്ത് അഭിമുഖീകരിച്ച യുദ്ധങ്ങൾ, മഹാമാരി, പ്രളയം മുതലായവ മനുഷ്യചരിത്രത്തിൽ ഇടപെട്ടതെങ്ങനെയെന്ന് ചർച്ച ചെയ്യുന്ന പുസ്തകമാണിതെന്ന് വിപിൻ പറഞ്ഞു.
റഫീഖ് പന്നിയങ്കര, മൂസ കൊമ്പൻ, ഫെബിൻ ഇക്ബാൽ, ഷബി അബ്ദുൾ സലാം, അനസ് നസീർ, കെ പി എം സാദിഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നാസർ കാരകുന്ന് മോഡറേറ്ററായി. ചർച്ച ക്രോഡീകരിച്ച് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.










0 comments