മയക്കുമരുന്നിന് അടിമയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട്ട് വാച്ച് വികസിപ്പിച്ച് ഷാർജ പൊലീസ്

ഷാർജ > മയക്കുമരുന്നിന് അടിമയായവരെ ട്രാക്ക് ചെയ്യുന്നതിനായി ഷാർജ പൊലീസ് സ്മാർട്ട് വാച്ച് വികസിപ്പിച്ചു. ഉപയോക്താവിന്റെ അടയാളങ്ങൾ നിരീക്ഷിക്കുകയും അടിയന്തിര സഹായത്തിനായി സ്വയം പൊലീസിനെ വിളിക്കുകയും ചെയ്യുന്ന നൂതന ഉപകരണമാണ് ഷാർജ പൊലീസിലെ ഫസ്റ്റ് ലെഫ്റ്റനന്റ് ഫാർമസിസ്റ്റ് സാറ അൽ സറൂനി വികസിപ്പിച്ചെടുത്തത്. ലോകത്തിൽ ആദ്യമായാണ് ഇത്തരമൊരു ഉപകരണം വികസിപ്പിച്ചെടുക്കുന്നത്.
ഗവൺമെന്റിന്റെയും മെഡിക്കൽ പ്രോഗ്രാമുകളുടെയും പിന്തുണയുള്ള സ്മാർട്ട് വാച്ചിൽ ഉപയോക്താക്കളുടെ ലൊക്കേഷനുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള SOS, GPS സംവിധാനങ്ങൾ ഉൾപ്പെടുന്നു. ശാരീരിക പ്രവർത്തനങ്ങൾ, അസാധാരണമായ ഹൃദയമിടിപ്പ്, ക്രമരഹിതമായ ശ്വാസോച്ഛ്വാസം എന്നിവ ഉൾപ്പെടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ടെത്താൻ ഉപകരണത്തിന്റെ സഹായത്താൽ സാധിക്കുകയും അനിയന്ത്രിതമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അത് അധികാരികളെ അറിയിക്കുകയും ചെയ്യുന്ന സംവിധാനം ഉപകരണത്തിൽ ഉണ്ട്.
സ്വയമേവ കീഴടങ്ങുകയോ വീട്ടുകാർ കൊണ്ടുവന്നു പൊലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്ന മയക്കുമരുന്നിന് അടിമപ്പെട്ടവരെ ക്രിമിനൽ ശിക്ഷകളിൽ നിന്ന് പൊലീസ് ഒഴിവാക്കിയിട്ടുണ്ട്. സ്മാർട്ട് വാച്ച് ധരിക്കുന്ന രോഗികളെ ഷാർജ പൊലീസിൽ നിന്നുള്ള വിദഗ്ധർ നിരീക്ഷിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് സ്മാർട്ട് വാച്ചുകൾ.











0 comments