അമലഭവൻ പാലിയേറ്റീവ് ആശുപത്രി രണ്ടാംബ്ലോക്ക് പൂർത്തിയായി

അമലഭവൻ പാലിയേറ്റീവ് ആശുപത്രിക്കുവേണ്ടി രൂപകൽപ്പന ചെയ്‌ത നിർദിഷ്ട മന്ദിരം

സ്വന്തം ലേഖകൻ
Published on Jul 06, 2026, 02:11 AM | 1 min read
അങ്കമാലി
അശരണർക്കും രോഗികൾക്കും ആശ്വാസംപകരുന്ന അമല ഫെലോഷിപ്പിന്റെ അമലഭവൻ പാലിയേറ്റീവ് ആശുപത്രി ഘട്ടംഘട്ടമായി പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. മൂന്നുനിലകളിലെ മൂന്നു ബ്ലോക്കുകളിലായി വിഭാവനം ചെയ്‌ത പദ്ധതിയുടെ രണ്ടാംനിലയിലെ നിർമാണമാണ് പൂർത്തിയായത്.
ചൊവ്വ വൈകിട്ട് 4.30ന് സിഎഎഫ്എസ് മാനേജിങ് ഡയറക്ടർ ജോർജ് ഡൊമിനിക് ഉദ്‌ഘാടനംചെയ്യും. 3000 ചതുരശ്രയടിയിൽ ശീതീകരണിയോടെയുള്ള രണ്ടാമത്തെ ബ്ലോക്കിന് രണ്ടുകോടി രൂപ ചെലവഴിച്ചു. 20 രോഗികൾക്ക് കിടക്കാം. മൂന്നാം ബ്ലോക്കിന്റെ നിർമാണം ഉടൻ തുടങ്ങും. സുമനസ്സുകൾക്ക് സ്‌പോൺസർ ചെയ്യാൻ അവസരമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
അങ്കമാലി പീച്ചാനിക്കാട് ഐക്യാട്ട് കടവിലെ അമലഭവൻ പാലിയേറ്റീവ് ആശുപത്രി ആരോരുമില്ലാത്ത അർബുദ, വൃക്കരോഗികളുടെ അഭയകേന്ദ്രമാണ്. അശരണരായ നിരവധി പേർക്ക് മരണംവരെ സാന്ത്വനപരിചരണം ഉറപ്പാക്കുന്ന ഇവിടെ കൂട്ടിരിപ്പുകാരെയും ആവശ്യമില്ല. ചികിത്സയും ഭക്ഷണവും സൗജന്യം.
ഉദാരമനസ്കരായ 1400 പേരുടെ കൂട്ടായ്മയാണ് അമല ഫെലോഷിപ്. ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ് പി കുര്യൻ പ്രസിഡന്റായ കമ്മിറ്റിക്കാണ് നടത്തിപ്പുചുമതല. അങ്കമാലി നിയോജകമണ്ഡലത്തിലെ 300 അർബുദ, വൃക്കരോഗികൾക്ക് ഓരോമാസവും 1000 രൂപവീതം ധനസഹായം നൽകുന്നു. ദുർബല വിഭാഗങ്ങൾക്ക് വർഷത്തിൽ മൂന്നുപ്രാവശ്യം മെഡിക്കൽ, വീട്ടുപകരണങ്ങൾ നൽകുന്നു.











0 comments