അവയവമാറ്റത്തിൽ യുഎഇ മുന്നേറ്റം

ദുബായ് : അവയവമാറ്റ ചികിത്സാരംഗത്ത് കൂടുതൽ മുന്നേറ്റത്തിനൊരുങ്ങി യുഎഇ. മുഖം, കൈ, കൈമുട്ട്, ഗർഭപാത്രം, കുടൽ തുടങ്ങിയ അവയവങ്ങളും ശരീരഭാഗങ്ങളും മാറ്റിവയ്ക്കുന്ന സങ്കീർണ ശസ്ത്രക്രിയകൾ രാജ്യത്തെ അവയവമാറ്റ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ദേശീയ അവയവ-ടിഷ്യു ദാന, മാറ്റിവയ്ക്കൽ പദ്ധതിയായ ‘ഹയാത്തി’ന്റെ അടുത്ത ഘട്ടത്തിലാണ് വിപുലീകരണം.
ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയിൽ വിവിധ അവയവങ്ങളുടെയും ടിഷ്യുകളുടെയും ദാനവും മാറ്റിവയ്ക്കലും വിപുലീകരിക്കും. നിരവധി വിദഗ്ധ മെഡിക്കൽ സംഘങ്ങളുടെ ഏകോപനവും ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള പ്രത്യേക പരിചരണവും ആവശ്യമായ ചികിത്സകളാണിവ. അതിനാൽ രാജ്യത്തെ അവയവമാറ്റ സംവിധാനത്തെ കൂടുതൽ ഉയർന്ന നിലവാരത്തിലുള്ള പ്രത്യേക ചികിത്സകളിലേക്ക് വികസിപ്പിക്കുകയാണ് ലക്ഷ്യം.
കോർണിയ, അസ്ഥി, ചർമം, ഹൃദയ വാൽവ് തുടങ്ങിയ ടിഷ്യുകൾ ദാനം ചെയ്യാനുള്ള സംവിധാനങ്ങളും വിപുലീകരിക്കും. രക്തചംക്രമണം പൂർണമായി നിലച്ചശേഷമുള്ള അവയവദാനമായ ‘ഡൊണേഷൻ ആഫ്റ്റർ സർക്കുലേറ്ററി ഡെത്ത്’ (ഡിസിഡി) സംവിധാനവും വികസിപ്പിക്കാൻ പദ്ധതിയുണ്ട്. കൂടുതൽ അവയവങ്ങളും ടിഷ്യുകളും ലഭ്യമാക്കുന്നതിലൂടെ ജീവൻ രക്ഷിക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യപരിചരണ സംവിധാനത്തിൽ അവയവദാനത്തിന്റെ വ്യാപ്തി വർധിപ്പിക്കാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് നടപടികൾ.










0 comments