അൽ അഖ്സാ പള്ളിയിലെ അധിനിവേശനടപടികൾ; അപലപിച്ച് യുഎഇ

ദുബായ് : അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സാ പള്ളി സമുച്ചയത്തിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശ നടപടികളെ ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെ മേഖലയിലെ എട്ട് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി.
യുഎഇ, ജോർദാൻ, തുർക്കി, ഈജിപ്ത്, ഇൻഡോനേഷ്യ, പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശമന്ത്രിമാർ പുറത്തിറക്കിയ പ്രസ-്‌താ വനയിൽ ഇസ്രയേൽ സുരക്ഷാസേനയുടെ സംരക്ഷണത്തിൽ ഇസ്രയേൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കുടിയേറ്റക്കാർ അൽ അഖ്സാ സമുച്ചയത്തിൽ നടത്തിയ സന്ദർശനങ്ങളെ ശക്തമായി വിമർശിച്ചു.
പള്ളി സമുച്ചയത്തിനുള്ളിൽ ഇസ്രയേൽ പതാക ഉയർത്തിയതും മുസ്ലിം വിശ്വാസികൾക്ക് പ്രവേശനത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഉൾപ്പെടെയുള്ള നടപടികളും പ്രസ്താവനയിൽ അപലപിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.
ജറുസലേമിലെ പഴയ നഗരത്തിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഇസ്രയേൽ തയ്യാറാകണമെന്നും ഇസ്ലാമിക, ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങൾക്കെതിരായ നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments