2 ദിവസത്തിൽ ടൂറിസ്റ്റ് വിസ; ദുബായിലേക്ക് കൂടുതൽ സന്ദർശകരെത്തും

ദുബായ് : 30 ദിവസത്തെയും 60 ദിവസത്തെയും സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ അനുവദിക്കുമെന്ന പ്രഖ്യാപനം ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിക്കുമെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ.
വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രികർക്കും അടിയന്തര യാത്രകൾ ആസൂത്രണം ചെയ്യുന്ന കുടുംബങ്ങൾക്കും പുതിയ സംവിധാനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചതനുസരിച്ച്, ആവശ്യമായ രേഖകൾ സമർപ്പിച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭ്യമാകും. അംഗീകൃത ടൂറിസം ഓഫീസുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
48 മണിക്കൂറിനുള്ളിൽ വിസ ലഭിക്കുമെന്ന പ്രഖ്യാപനം ഇതിനോടകംതന്നെ യാത്രക്കാരുടെയും ട്രാവൽ മേഖലയുടെയും ശ്രദ്ധനേടിക്കഴിഞ്ഞു. വേഗത്തിലുള്ള നടപടിക്രമം ദുബായെ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രികർക്കും കൂടുതൽ ആകർഷകമാക്കും. പശ്ചിമ–പാശ്ചാത്യലോകങ്ങൾക്കിടയിലെ പ്രധാന കേന്ദ്രമെന്ന നിലയിൽ ദുബായ് ബിസിനസ് യാത്രകൾക്കുള്ള സുപ്രധാന ലക്ഷ്യസ്ഥാനമാണെന്നും വേഗത്തിലുള്ള വിസാനുമതി ഇത്തരം യാത്രകൾക്ക് കൂടുതൽ സഹായകരമാകുമെന്നും കരുതുന്നു. വേനൽക്കാലത്തും ദുബായ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ കുറഞ്ഞ ഹോട്ടൽ നിരക്കുകൾ, സീസണൽ പ്രമോഷനുകൾ, താരതമ്യേന കുറഞ്ഞ തിരക്ക് എന്നിവയാണെന്ന് ട്രാവൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.










0 comments