കുവൈത്തിൽ പുതിയ ഗതാഗതനിയമം വിജയം; ഗുരുതര നിയമലംഘനങ്ങളിൽ വൻ ഇടിവ്

കുവൈത്ത് സിറ്റി : പുതിയ നിയമം നടപ്പാക്കിയതിനുപിന്നാലെ കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയതായി അധികൃതർ. റോഡ് സുരക്ഷ ശക്തിപ്പെടുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കിയ പുതിയ നിയമം പ്രതീക്ഷിച്ച ഫലം നൽകിത്തുടങ്ങിയെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചുവപ്പ് സിഗ്നൽ ലംഘനങ്ങൾ 63 ശതമാനവും അനുവദനീയമായ വേഗപരിധി മറികടന്നുള്ള യാത്രകൾ 65 ശതമാനവും കുറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തിൽ വന്നശേഷം ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം ഉണ്ടായതായും അധികൃതർ ചൂണ്ടിക്കാട്ടി.
കർശനമായ പിഴകളും ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷാനടപടികളും നിയമലംഘനങ്ങൾ കണ്ടെത്താനുള്ള സാങ്കേതിക നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തിയതാണ് നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്ന റെഡ് സിഗ്‌നൽ ലംഘനവും അമിതവേഗവും ഗണ്യമായി കുറഞ്ഞത് രാജ്യത്തെ ഗതാഗത സുരക്ഷാ സംവിധാനത്തിന് വലിയ ആശ്വാസമാണെന്ന് വിലയിരുത്തപ്പെടുന്നു. അപകടങ്ങളും മരണനിരക്കും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പരിശോധനകളും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുകയും ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും വാഹനമോടിക്കുകയും ചെയ്യണമെന്ന് ഗതാഗത വകുപ്പ് എല്ലാ വാഹനയാത്രികരോടും വീണ്ടും അഭ്യർഥിച്ചു.










0 comments