കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളം; ടെർമിനൽ 4 വഴി കൂടുതൽ സർവീസ്

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലുവഴി ഗൾഫ്, അറബ്, വിദേശ വിമാനക്കമ്പനികൾക്ക് സർവീസുകൾ നടത്താൻ അനുമതി നൽകിയതായി വ്യോമയാന അതോറിറ്റി. ഇറാൻ ആക്രമണത്തെ തുടർന്ന് ടെർമിനൽ ഒന്ന് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പരിമിതമായ തോതിൽ സർവീസിന് അനുമതി. ടെർമിനൽ നാല് ഉപയോഗിക്കാൻ താൽപര്യമുള്ള വിമാനക്കമ്പനികളുമായി ചർച്ച നടത്തി, സർവീസ് ഷെഡ്യൂളുകളും പ്രവർത്തന ക്രമീകരണങ്ങളും നിശ്ചയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തിൽ ടെർമിനൽ ഒന്നിന് സാരമായ കേടുപാടുകൾ സംഭവിച്ചത് നിരവധി വിമാന സർവീസുകൾക്ക് തടസസപ്പെടുത്തിയിരുന്നു. തുടർന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും വിമാന ഗതാഗതം നിലനിർത്താനുമായി കുവൈത്ത് എയർവേയ്സ് ടെർമിനൽ- നാല് വഴിയും ജസീറ എയർവേയ്സ് ടെർമിനൽ അഞ്ച് വഴിയും സർവീസുകൾ തുടരുകയാണ്.
വിമാനത്താവളത്തിന്റെ പ്രവർത്തനം ക്രമേണ സാധാരണ നിലയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിമാനക്കമ്പനികൾക്ക് ടെർമിനൽ നാല് ഉപയോഗിക്കാൻ അനുമതി നൽകുന്നത്. ഇതിലൂടെ അന്താരാഷ്ട്ര യാത്രാസൗകര്യങ്ങൾ വിപുലപ്പെടുത്താനും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും കഴിയുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. വിമാന സർവീസുകളുമായി ബന്ധപ്പെട്ട പുതുക്കിയ വിവരങ്ങൾ അതത് വിമാനക്കമ്പനികൾ യാത്രക്കാരെ അറിയിക്കും. യാത്രയ്ക്കുമുമ്പ് വിമാനത്തിന്റെ സമയക്രമവും പുറപ്പെടുന്ന ടെർമിനലും ഉറപ്പാക്കണമെന്നും അതോറിറ്റി അറിയിച്ചു.










0 comments