കുവൈത്തിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു; ഡ്രോൺ ആക്രമണവും പ്രതിരോധിച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞ് തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-ഒതൈബി അറിയിച്ചു.
രാജ്യത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ നടത്തിയ മാധ്യമ ബ്രീഫിംഗിൽ സംസാരിക്കവെ, മിസൈലുകൾ കുവൈത്തിന്റെ തെക്കൻ മേഖലയിലെ വ്യോമാതിർത്തിയിൽ വെച്ച് തടഞ്ഞ് നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്നെത്തിയ ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും കണ്ടെത്തിയതായി അൽ-ഒതൈബി പറഞ്ഞു. നിരവധി ഡ്രോണുകൾ തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ചില പ്രദേശങ്ങളിൽ പതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിൽ രണ്ട് ഡ്രോണുകൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ടതായും മറ്റൊരു ഡ്രോൺ സോഷ്യൽ സെക്യൂരിറ്റി കെട്ടിടത്തെ ലക്ഷ്യമിട്ടതായും അദ്ദേഹം അറിയിച്ചു. സംഭവങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ-, ഡ്രോൺ അവശിഷ്ടങ്ങൾ പോലുള്ള സംശയകരമായ വസ്തുക്കൾ കണ്ടാൽ അവയിൽ നിന്ന് അകലം പാലിക്കണമെന്ന് കേണൽ അൽ-ഒതൈബി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. ഇത്തരത്തിലുള്ള വിവരങ്ങൾ അടിയന്തര ഹെൽപ് ലൈൻ 112 വഴി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്ത് സൈന്യം ഉയർന്ന ജാഗ്രതയിൽ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യത്തെ സംരക്ഷിക്കാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments