നിയമം കർശനമാക്കൽ; കഴിഞ്ഞ വർഷം കുവൈത്ത് നാടുകടത്തിയത് 39,487 പ്രവാസികളെ

കുവൈത്ത് സിറ്റി : നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം 39,487 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുസുരക്ഷയ്ക്കും സാമൂഹ്യക്രമത്തിനും ഭീഷണിയായ പ്രവർത്തനങ്ങൾ, ലഹരിമരുന്ന് കേസുകൾ, താമസാനുമതിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, തൊഴിൽ ചട്ടങ്ങൾ മറികടന്ന പ്രവർത്തനങ്ങൾ, പൊതുതാൽപര്യത്തിന് വിരുദ്ധമായ ഇടപെടലുകൾ എന്നിവയാണ് നാടുകടത്തലിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയും സാമൂഹ്യസ്ഥിരതയും ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം ഇടപെടലുകളെന്ന് അധികൃതർ അറിയിച്ചു.
നാടുകടത്തപ്പെട്ട ചില പ്രവാസികളുടെ സ്‌പോൺസർഷിപ്പിൽ കുവൈത്തിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങൾക്കും രാജ്യം വിടേണ്ടിവന്ന സംഭവങ്ങൾ ഉണ്ടായി. താമസാനുമതി ദുരുപയോഗം ചെയ്യുന്നതും നിയമവ്യവസ്ഥയെ അവഗണിക്കുന്നതുമായ പ്രവണതകൾ യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന നിലപാടാണ് അധികൃതർ ആവർത്തിച്ചത്. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്ന പ്രവാസികൾക്ക് തൊഴിലും ജീവിതവും സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരങ്ങളുടെ നാടായി തുടരും. അതേസമയം, നിയമലംഘനങ്ങൾക്കും താമസാനുമതി ദുരുപയോഗങ്ങൾക്കുമെതിരെ പരിശോധനകളും സുരക്ഷാ ക്യാമ്പയിനുകളും കൂടുതൽ കർശനമായി തുടരുമെന്നും റിപ്പോർട്ടിലുണ്ട്.










0 comments