ഒമാനിൽ ഒറ്റ തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് ജനുവരി 1 മുതൽ നിരോധനം

മസ്കത്ത്: ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ നാലാം ഘട്ട നിരോധനം നടപ്പിലാക്കുമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി. ജനുവരി 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതുമാണ് തീരുമാനത്തിന്റെ ലക്ഷ്യം.
കെട്ടിട നിർമ്മാണ സാമഗ്രികൾ, പാത്രങ്ങൾ, കാലിത്തീറ്റ, ധാന്യം, കാർഷിക വസ്തുക്കൾ, കീടനാശിനികൾ, ഐസ്ക്രീം, ചോളം, മധുരപലഹാരങ്ങൾ, നട്സ്, ജ്യൂസ്, മിഷ്കാക്ക്, തേൻ, ഈത്തപ്പഴം, ജലസേചന സംവിധാനങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ, സസ്യങ്ങളും കാർഷിക സാധനങ്ങൾ, വാട്ടർ ഫിൽട്ടറുകൾ, വാട്ടർ പമ്പുകൾ, കാർ പമ്പുകൾ എന്നിവ വിൽക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നാലാം ഘട്ടത്തിൽ നിരോധനമേർപ്പെടുത്തും.
2024 ജൂലൈ 1 നാണ് നടപടി ആരംഭിച്ചത്. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടം. 2025 ജനുവരി 1 മുതൽ രണ്ടാം ഘട്ടം ആരംഭിച്ചു. തുണിത്തരങ്ങൾ, തുണിക്കടകൾ, വസ്ത്ര വിൽപ്പനശാലകൾ, തയ്യൽക്കാർ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപ്പനക്കാർ, നന്നാക്കൽ സേവനങ്ങൾ, വാച്ച് ഷോപ്പുകൾ, ഫർണിച്ചർ റീട്ടെയിലർമാർ, വീട്ടുപകരണ വിതരണക്കാർ എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിയമ ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഗവർണറേറ്റിലെ വിലായത്തുകളിലുടനീളം അഞ്ച് പരിശോധനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിതരണക്കാരെയും റീട്ടെയിലർമാരെയും ബോധവൽക്കരിക്കുക, പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് സുസ്ഥിരമായ ബദലുകളിലേക്ക് അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. വരാനിരിക്കുന്ന ഘട്ടത്തിൽ മറ്റു വാണിജ്യ മേഖലകളിലേക്ക് നിരോധനം വ്യാപിപ്പിക്കും.









0 comments