പ്രവാസികളെ അവഗണിച്ച നയപ്രഖ്യാപനം: ഓർമ

ദുബായ് : കേരളത്തിലെ പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ചതായി ഓർമ ദുബായ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോടുള്ള തികഞ്ഞ അനാദരവാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗൾഫ് മേഖലയിലെ അസ്ഥിരതകൾമൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, വിമാനക്കമ്പനികളുടെ അമിത യാത്രാക്കൂലി ഉൾപ്പെടെയുള്ള ഗുരുതര പ്രതിസന്ധികളിലൂടെ പ്രവാസി സമൂഹം കടന്നുപോകുകയാണ്. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴും പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി വ്യക്തമായ പദ്ധതികളോ ദിശാബോധമോ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നത് അത്യന്തം നിരാശാജനകമാണ്.
കേരളത്തിന്റെ ജിഡിപിയിൽ നിർണായക സംഭാവന നൽകുന്ന പ്രവാസികളെ കേവലം പണം സമ്പാദിക്കുന്നവരായി മാത്രം കാണുന്ന സമീപനമാണ് സർക്കാരിന്. തെരഞ്ഞെടുപ്പുകാലത്ത് മാത്രം പ്രവാസി വോട്ടർമാരെയും അവരുടെ കുടുംബങ്ങളെയും ഓർക്കുകയും അധികാരത്തിലെത്തിയശേഷം അവരെ മറക്കുകയും ചെയ്യുന്ന സമീപനം പ്രവാസി സമൂഹത്തോടുള്ള വഞ്ചനയാണ്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി പുതിയ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണം. പ്രവാസി പെൻഷൻ കാലോചിതമായി വർധിപ്പിച്ച് കൃത്യമായി വിതരണം ചെയ്യണം. ഉത്സവ- അവധി സീസണുകളിൽ വിമാനക്കമ്പനികളുടെ അമിത നിരക്ക് വർധന തടയാൻ സർക്കാർ ശക്തമായി ഇടപെടണമെന്നും ഓർമ ഭാരവാഹികൾ പ്രസ്‌താവനയിൽ അറിയിച്ചു.









0 comments