"ഓപ്പറേഷൻ ഗ്രീൻ ഷീൽഡ് 2026'; ആമസോണിൽ നടപടിയുമായി യുഎഇ: 839 പേർ അറസ്റ്റിൽ

ദുബായ് : ആമസോൺ വനമേഖലയിലെ പരിസ്ഥിതി കുറ്റകൃത്യത്തിനെതിരെ യുഎഇ നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ 839 പേരെ അറസ്റ്റ് ചെയ്തു. 28 കോടി ഡോളറിലേറെ (ഏകദേശം 2300 കോടി രൂപ) മൂല്യമുള്ള അനധികൃതമായി മുറിച്ചെടുത്ത മരങ്ങൾ, ഖനനോപകരണങ്ങൾ, ധാതുക്കൾ, ഇന്ധനം എന്നിവയും പിടിച്ചെടുത്തു. "ഓപ്പറേഷൻ ഗ്രീൻ ഷീൽഡ് 2026' എന്ന പേരിൽ നടത്തിയ ദൗത്യം പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരായ ലോകത്തിലെ ഏറ്റവും വലിയ ഏകോപിത പൊലീസ് നടപടികളിലൊന്നായാണ് വിലയിരുത്തുന്നത്.
യുഎഇ ഇന്റർനാഷണൽ ഇനിഷ്യേറ്റീവ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് ഫോർ ക്ലൈമറ്റ് നേതൃത്വത്തിൽ ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു എന്നീ രാജ്യങ്ങളിലെ വിവിധ ഏജൻസികളുമായി സഹകരിച്ചായിരുന്നു നടപടി. അനധികൃത ഖനനം, വനനശീകരണം, വന്യജീവി കടത്ത്, ഇന്ധനക്കടത്ത്, ഭൂമി കൈയേറ്റം തുടങ്ങി ജൈവവൈവിധ്യത്തിനും പ്രാദേശിക സമൂഹങ്ങൾക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്നു ദൗത്യം. കൊളംബിയ തലസ്ഥാനം ബൊഗോട്ടയിലെ ബഹുരാഷ്ട്ര കമാൻഡ് സെന്ററിൽനിന്നാണ് ദൗത്യം ഏകോപിപ്പിച്ചത്. 3600ൽ അധികം നിയമപാലന ഉദ്യോഗസ്ഥർ പങ്കെടുത്ത ദൗത്യത്തിൽ 1045 ഫീൽഡ് ഓപ്പറേഷൻ നടത്തി.










0 comments