സവർക്കർ സ്തുതി; സംഘപരിവാർ അജണ്ടയ്ക്ക് യുഡിഎഫിന്റെ പച്ചക്കൊടി: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംഘപരിവാർ അജണ്ടകൾക്ക് യുഡിഎഫ് സർക്കാരിന്റെ പച്ചക്കൊടിയാണ് വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ വി ഡി സവർക്കറെ പുകഴ്ത്തി കൊണ്ടുള്ള ചോദ്യാവലി പ്രത്യക്ഷപ്പെട്ടതിന് പിന്നിലെന്ന് എംഎൽഎ പി എ മുഹമ്മദ് റിയാസ്. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിലാണ് ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കറെ പുകഴ്ത്തി ചോദ്യോത്തരം നൽകിയത്. പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികളുടെ ക്വിസ് മത്സരത്തിലാണ് വിവാദ ചോദ്യം ഉൾപ്പെടുത്തിയത്.
ഇത് ഒരു ക്വിസ് ചോദ്യത്തിന്റെ മാത്രം പ്രശ്നമല്ല. കുട്ടികൾക്ക് പകർന്നു നൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണ്. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ പാരമ്പര്യത്തെ തകർക്കാനുള്ള ഒരു നീക്കവും അനുവദിക്കരുത്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് റിയാസ് പ്രതികരിച്ചു.
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ സാമൂഹ്യ ശാസ്‌ത്ര ക്ലബ് നടത്തിയ മത്സരത്തിലാണ് ചോദ്യം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിനാണ് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് രാജ്യത്തെ ഒറ്റിയ സവർക്കറെ ഉത്തരമായി നൽകിയത്.
എൽപി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ഇത് ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ക്വിസ്മത്സരത്തിന്റെ സമനില മറികടക്കാൻ തയ്യാറാക്കിയ അഞ്ച് ചോദ്യങ്ങളിൽ അവസാനത്തേതിലാണ് സവർക്കറെ പുകഴ്ത്തൽ.










0 comments