നമുക്കൊരു ഫിഷറീസ് വകുപ്പും മന്ത്രിയുമുണ്ട്, എന്നിട്ടും മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിൽ ഇടപെടുന്നില്ല: പി കെ ശ്രീമതി

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ദുരിതമനുഭവിക്കുമ്പോഴും ഫിഷറീസ് വകുപ്പ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. ദാരുണമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉണർന്ന് പ്രവർത്തിക്കേണ്ട വകുപ്പാണ് ഫിഷറീസ്. എന്നാൽ മരിച്ചവരുടെയും കാണാതായവരുടെയും ദുഃഖിതരായ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പോലും വകുപ്പ് മന്ത്രി എത്തുന്നില്ലെന്നും പി കെ ശ്രീമതി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തിയിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ എന്നതുകൊണ്ട് ഈ വീഴ്ച ന്യായീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. അച്ഛനും ഭർത്താവും നഷ്ടപ്പെട്ട് മകനെ കണ്ടെത്താനാകാതെ ഒമ്പത് ദിവസമായി ഉറങ്ങാതെ കഴിയുന്ന അമ്മയുടെ ദുരിതം മന്ത്രിയും സർക്കാരും കാണുന്നില്ലേയെന്നും പി കെ ശ്രീമതി ചോദിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകമായ വകുപ്പും അതിന് ഒരു മന്ത്രിയുമുണ്ട്. അത്യന്തം ദാരുണമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉണർന്ന് പ്രവർത്തിക്കേണ്ട വകുപ്പ് ഉണർന്നു പ്രവർത്തിക്കുന്നില്ല എന്ന് മാത്രമല്ല മരിച്ചു പോയവരുടെയും കാണാതായി പോയവരുടെയും ദുഃഖിതരായ ബന്ധുക്കളെ ആശ്വിപ്പിക്കാൻ പോലും വകുപ്പ് മന്ത്രി പോകാത്തെന്തെന്ന് മനസിലാകുന്നില്ല. രണ്ടുമാസമായതല്ലേ ഉള്ളൂ എന്ന് പറഞ്ഞ് ഇത് ന്യായീകരിക്കാൻ കഴിയുമോ.
അച്ഛനും ഭർത്താവും നഷ്ടപ്പെട്ട് മകനെ കണ്ട് കിട്ടാതെ 9 ദിവസമായി ഒരു പോള കണ്ണടക്കാതെ ഹൃദയം പൊട്ടിക്കരയുന്ന ഒരു അമ്മ പോലീസ് സ്റ്റേഷനു മുന്നിൽ പൊട്ടിത്തെറിക്കുന്നത് മന്ത്രിയും സർക്കാരും കാണുന്നില്ലേ.? രണ്ട് കുഞ്ഞുമക്കളുടെ അച്ഛനെ കടലിൽ കാണാതായതിനെത്തുടർന്ന് എല്ലാം നഷ്ടപ്പെട്ട യുവതിയുടെ കരളലിയിക്കുന്ന സ്ഥിതി കാണുന്നില്ലേ ബഹു. മന്ത്രീ?
കടലിൽ കാണാതായ അച്ഛനെയോർത്ത് മനം നൊന്ത് കരയുന്ന മകളെയും കുടുംബത്തേയും ഒന്ന് സമാശ്വസിപ്പിക്കാൻ പോകണ്ടേ ബഹു. മന്ത്രീ. കുറച്ച് കഷ്ടമുണ്ട്. കെടുകാര്യസ്ഥതക്കും മത്സ്യത്തൊഴിലാളികളോടുമുള്ള അവഗണനക്ക് ഇതിനപ്പുറത്ത് ഒരു അവഗണന വേറെ ഉണ്ടോ. ശക്തമായി പ്രതിഷേധിക്കുന്നു










0 comments