ഇന്ത്യൻ എംബസിയിൽ അടിയന്തര സേവനങ്ങൾ മാത്രം; പുതിയ സംവിധാനം വീണ്ടും അനിശ്ചിതത്വത്തിൽ

കുവെെത്തിലെ ഇന്ത്യൻ എംബസി
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ജൂലൈ ബുധനാഴ്‌ച പാസ്‌പോർട്ട്, കോൺസുലർ, വിസ സേവനങ്ങൾ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിന്റെ കരാർ 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ താൽക്കാലിക ക്രമീകരണമെന്ന് എംബസി അറിയിച്ചു. വ്യാഴാഴ്‌ച മുതൽ സേവനങ്ങൾ ഏത് രീതിയിൽ പുനരാരംഭിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും എംബസി വ്യക്തമാക്കി.
ബുധനാഴ്‌ച രാവിലെ ഒമ്പതുമുതൽ 12 വരെ അപേക്ഷകർ എംബസിയുടെ കോൺസുലർ വിഭാഗത്തെ നേരിട്ട് സമീപിക്കണം. അടിയന്തര സാഹചര്യം തെളിയിക്കുന്ന അനുബന്ധ രേഖകൾ ഹാജരാക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
തത്കാൽ പാസ്‌പോർട്ട്, എൻആർഐ സർട്ടിഫിക്കറ്റ്, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കാനിരിക്കുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വിസ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ മാത്രമാണ് അന്നേദിവസം ലഭ്യമാകുക. സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, റെഗുലർ വിസ അപേക്ഷകൾ എന്നിവ സ്വീകരിക്കുകയോ പ്രോസസ് ചെയ്യുകയോ ചെയ്യില്ല.
സേവനങ്ങളുടെ തുടർക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിക്കുമെന്നും എംബസി അറിയിച്ചു.










0 comments