മുംബൈ–മസ്‌കത്ത് എയർ ഇന്ത്യ 12 മണിക്കൂർ വൈകി

മസ്‌കത്ത്: മുംബൈയിൽനിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂർ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്‌സ് 235 സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്. ശനി രാത്രി 9.50ന് പുറപ്പെടേണ്ട വിമാനം വെകിയത് 170 യാത്രക്കാരെ വലച്ചു. ഞായർ പുലർച്ചെ 6.15ന് പുറപ്പെടുമെന്ന് എയർലൈൻ ജീവനക്കാർ പിന്നീട് അറിയിച്ചു. എന്നാൽ, പുലർച്ചെ അഞ്ചോടെ, യാത്രാസമയം രാവിലെ 7.20ലേക്ക് നീട്ടിവച്ചു.
വിമാനത്തിൽ കയറാൻതന്നെ അരമണിക്കൂർ വൈകിയിരുന്നു. പിന്നീട് ഏകദേശം മൂന്ന് മണിക്കൂർ വിമാനത്തിനുള്ളിൽ കാത്തിരുന്നശേഷമാണ് യാത്രക്കാരോട് ടെർമിനലിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത്. ട്രാൻസിറ്റ് പാസുകൾ നൽകി, മറ്റൊരു സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകാനും നിർദേശിച്ചതായി യാത്രക്കാർ ആരോപിച്ചു. ചെറിയ അത്താഴ വൗച്ചർ മാത്രമാണ് നൽകിയത്. കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും രാത്രി മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിച്ചിട്ടും വിശ്രമക്രമീകരണങ്ങൾ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. വീൽചെയർ അടക്കമുള്ള സേവനം നിഷേധിച്ചതായും യാത്രക്കാർ ആരോപിച്ചു.
ഞായറാഴ്ച ഒമാനിൽ പ്രവൃത്തിദിനമായതിനാൽ, യാത്ര വെകുന്നത് തങ്ങളെ ബാധിക്കും. വൈകിയെത്തിയാൽ അച്ചടക്ക നടപടികളോ ശമ്പളം കുറയ്ക്കലോ ഉണ്ടാകുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു.










0 comments