കുവൈത്തിൽ സുരക്ഷാ ക്യാമറകൾ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളിൽ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. സൈബർ കുറ്റകൃത്യ പ്രതിരോധ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. പൊതുജനങ്ങൾ അവരുടെ സുരക്ഷാ സംവിധാനങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്നും സ്വകാര്യ ഇൻഡോർ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും നിലവിലുള്ള ക്യാമറകളുടെ ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റണമെന്നും അധികൃതർ നിർദേശിച്ചു. കൂടാതെ രണ്ട് ഘട്ട ഓതന്റിക്കേഷൻ സംവിധാനം സജീവമാക്കാൻ ഉപദേശിച്ചു.
സുരക്ഷാ ലംഘനങ്ങളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കെതിരേ നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സൈബർ കുറ്റകൃത്യ വിഭാഗം ഓർമ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ക്യാമറകൾ ഇപ്പോഴും പര്യാപ്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ഓൺലൈനായി സ്ട്രീം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റാതെ ഉപേക്ഷിക്കുന്നതും സുരക്ഷാ അപ്‌ഡേറ്റുകൾ നടത്താതിരിക്കുകയും ചെയ്യുന്നതുമാണ് ഇതിന് മുഖ്യ കാരണം.
ക്യാമറ ഫീഡുകൾ ഓൺലൈനിൽ ആക്സസ് ചെയ്യുമ്പോൾ സുരക്ഷിതമായ ചാനലുകൾ മാത്രം ഉപയോഗിക്കണം. സൈബർ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അതീവ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ചു.










0 comments