ദേശീയ പതാകയുടെ ഉപയോഗം: കരട് നിയമത്തിന് അംഗീകാരം നൽകി കുവൈത്ത് മന്ത്രിസഭ

കുവൈത്ത് സിറ്റി:ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 1961-ലെ 26-ാം നമ്പർ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ പൊതുയിടങ്ങളിൽ വിദേശ രാജ്യങ്ങളുടെ പതാക ഉയർത്തുന്നതിന് ആഭ്യന്തര മന്ത്രിയുടെ അനുമതി നിർബന്ധമായിരിക്കും എന്നതാണ് പ്രധാന ഭേദഗതി. അതാത് വിദേശ രാജ്യത്തിന്റെ ദേശീയോത്സവ ദിവസങ്ങളിലോ, സാധാരണ ദിവസങ്ങളിലോ, അവധി ദിവസങ്ങളിലോ, സ്വകാര്യ പരിപാടികളിലോ പോലും അനുമതിയില്ലാതെ വിദേശ രാജ്യത്തിന്റെ പതാക ഉയർത്തുന്നത് ശിക്ഷാർഹമായിരിക്കും. അതേസമയം, കുവൈത്തിൽ നടക്കുന്ന അന്തർദേശീയ, പ്രാദേശിക കായിക മത്സരങ്ങളുടെ സമയത്ത് ഈ നിരോധനം ബാധകമല്ലെന്നും ഭേദഗതിയിലുണ്ട്.
മത, സാമൂഹിക, ഗോത്ര സംഘടനകളെ പ്രതിനിധീകരിക്കുന്ന പതാകകളും മുദ്രാവാക്യങ്ങളും ഉയർത്തുന്നതും കരടിൽ നിരോധിച്ചിട്ടുണ്ട്. കായിക ക്ലബ്ബുകളുടെ പതാകകൾക്കും ചിഹ്നങ്ങൾക്കും ഇതിൽനിന്ന് ഇളവ് നൽകുന്നുണ്ട്. നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷയും പിഴയും കരടിൽ വ്യക്തമാക്കുന്നു. അനുമതിയില്ലാതെ വിദേശ പതാക ഉയർത്തുന്നവർക്ക് ആറുമാസംവരെ തടവോ, 1000 മുതൽ 2000 ദിനാർവരെ പിഴയോ അല്ലെങ്കിൽ ഈ രണ്ടു ശിക്ഷയുമോ ലഭിക്കും. മത, ഗോത്ര, സാമൂഹിക വിഭാഗങ്ങളുടെ ചിഹ്നമോ, മുദ്രാവാക്യങ്ങളോ ഉപയോഗിക്കുന്നവർക്ക് മൂന്നു വർഷംവരെ തടവോ, 2000 മുതൽ 10,000 ദിനാർവരെ പിഴയോ ശിക്ഷയായി ലഭിക്കും.
കുവൈത്ത് ദേശീയ പതാക നിരന്തരമായി സ്വകാര്യ കെട്ടിടങ്ങളിൽ ഉയർത്തുന്നവർക്കും പരസ്യചിഹ്നമോ, ട്രേഡ് മാർക്കോ ആയും പിളർന്നതോ, അപമാനകരമായ നിലയിലോ പതാക ഉപയോഗിക്കുന്നവർക്കും ഒരു വർഷംവരെ തടവോ, 300 മുതൽ 2000 ദിനാർവരെ പിഴയോ ശിക്ഷയായി ലഭിക്കും. ആവർത്തിച്ചുള്ള നിയമലംഘനങ്ങളിൽ ശിക്ഷ ഇരട്ടിയാകും. കൂടാതെ പിടിച്ചെടുത്ത പതാകകൾ കസ്റ്റഡിയിൽ എടുത്ത് നശിപ്പിക്കുമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു. രാജ്യത്ത് ദേശീയ ഐക്യത്തെയും പൊതുസുരക്ഷയെയും ലംഘിക്കുന്ന രീതിയിൽ വിദേശരാജ്യങ്ങളുടെയും മത-, ഗോത്ര ചിഹ്നങ്ങളുടെയും പതാക ചിലർ അനധികൃതമായി ഉയർത്തുന്നുവെന്ന് കണ്ടെത്തിയതായി ഭേദഗതിയുടെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത് രാജ്യത്തോടുള്ള കച്ചവടപരമായ സമീപനമാണ്. വ്യക്തികളുടെ അനുഭാവം രാജ്യാഭിമാനത്തിനുമപ്പുറം പോകാൻ ഇടയാക്കുന്നതായും സൂചിപ്പിക്കുന്നു. പൊതുസുരക്ഷ നിലനിർത്തുന്നതിനും ദേശീയ ഐക്യവും പൗരബോധവും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണിതെന്നും അധികൃതർ വ്യക്തമാക്കി. എംബസികൾ, കോൺസുലേറ്റുകൾ, ഡിപ്ലോമാറ്റിക് വാഹനങ്ങൾ എന്നിവയിൽ പതാക ഉയർത്തുന്നതിനുള്ള അനുമതി അന്താരാഷ്ട്ര കരാറുകൾ പ്രകാരമുള്ളതായതിനാൽ അതിന് ഈ നിയമം ബാധകമാകില്ലെന്നും കരട് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
0 comments