ബലിതർപ്പണത്തിന് എത്തിയത് പതിനായിരങ്ങൾ

കർക്കടകവാവ് ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തിയവരുടെ തിരക്ക്
കൊച്ചി
കർക്കടകവാവിന് ജില്ലയിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. പ്രധാന ക്ഷേത്രങ്ങളിൽ പുലർച്ചെമുതൽ വലിയ തിരക്കുണ്ടായി. ബലിതർപ്പണത്തിന് എത്തിയവർക്കായി ക്ഷേത്രങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
ആലുവ ശിവരാത്രി മണപ്പുറത്ത് ബുധൻ പുലർച്ചെമുതൽ ആരംഭിച്ച ബലിതർപ്പണം പകൽ മൂന്നുവരെ നീണ്ടു. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. 38 ബലിത്തറകളാണ് ഇവിടെ ഒരുക്കിയത്.
ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒരേസമയം 1000 പേർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ടായിരുന്നു. പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ബുധൻ പുലർച്ചെ നാലിന് ചടങ്ങുകൾ തുടങ്ങി. ആലുവ അദ്വൈതാശ്രമത്തിലെ ബലിതര്‍പ്പണത്തിന് ആശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ നേതൃത്വം നല്‍കി.
കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിലും ബലിതർപ്പണച്ചടങ്ങുകൾ നടന്നു. കൊച്ചി മെട്രോയും കെഎസ്ആർടിസിയും പ്രത്യേക സർവീസ് നടത്തി. മുഖ്യമന്ത്രി വി ഡി സതീശൻ രാവിലെ എട്ടരയോടെ ജന്മനാടായ തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിലെത്തി പിതൃതർപ്പണം നടത്തി.









0 comments