വിജ്ഞാനകേരളത്തിന് യുഡിഎഫ് പൂട്ട്
ചതി ഉദ്യോഗാർഥികളോടും

കൊച്ചി
ആയിരങ്ങളുടെ തൊഴിലെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയ വിജ്ഞാനകേരളം പദ്ധതി തകർക്കുന്ന യുഡിഎഫ് സർക്കാർ ചതിച്ചത് തൊഴിൽ അന്വേഷകരെയും. ശന്പളം കുടിശ്ശികയാക്കിയും ജീവനക്കാരെ പിരിച്ചുവിട്ടുമാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പദ്ധതിയുടെ ചിറകരിഞ്ഞത്.
ഇതോടെ പദ്ധതി തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ്. എൽഡിഎഫ് സർക്കാർ ആരംഭിച്ച വിജ്ഞാനകേരളത്തിലൂടെ ജില്ലയിൽ 7500ൽ അധികം പേർക്ക് തൊഴിൽ ലഭ്യമാക്കിയിരുന്നു.
വിവിധ മേഖലകളിലുള്ള കന്പനികളെ പങ്കെടുപ്പിച്ച് നിരവധി തൊഴിൽമേളകൾ, വെർച്വൽ മേളകൾ, ജനപ്രതിനിധികളുടെ സഹകരണത്തോടെ നടത്തിയ മേളകൾ എന്നിവയിലൂടെയാണ് ജോലിയെന്ന സ്വപ്‌നം സഫലമാക്കിയത്. ആവശ്യമായ പരിശീലനം ഉൾപ്പെടെ ഉദ്യോഗാർഥികൾക്ക് നൽകിയിരുന്നു.
ജില്ലാ പ്രോഗ്രാം മാനേജർ, കമ്യൂണിറ്റി അംബാസിഡർമാർ എന്നിവരെ പിരിച്ചുവിട്ട് പദ്ധതി തകർത്തതോടെ തൊഴിൽ അന്വേഷകരെ സഹായിക്കാനും കന്പനികളുമായി ബന്ധിപ്പിച്ച് ജോലി ലഭ്യമാക്കാനുമുള്ള നടപടികൾ നിലയ്‌ക്കും. ബ്ലോക്ക് പഞ്ചായത്തുകളിൽ ജോബ് സ്‌റ്റേഷനുകൾ തുടങ്ങിയാണ് ഉദ്യോഗാർഥികൾക്ക് സഹായവും ജോലി ലഭ്യമാക്കാനുള്ള നിർദേശങ്ങളും നൽകിയിരുന്നത്. ജോബ് സ്‌റ്റേഷനുകൾ തുടരുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. തരാനുള്ള ശന്പളം പോലും നൽകാതെയാണ് ജീവനക്കാരെ പറഞ്ഞുവിട്ടത്. ജീവനക്കാരെയും തൊഴിൽ അന്വേഷകരെയും -ഒരുപോലെ പെരുവഴിയിലാക്കുകയാണ് യുഡിഎഫ് സർക്കാർ.









0 comments