ഖരീഫ് സീസൺ: സന്ദർശകർക്കായി റോഡ് സുരക്ഷാ ക്യാമ്പയിൻ ആരംഭിച്ചു

മസ്‌കത്ത് : ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സുരക്ഷിത യാത്ര പ്രോത്സാഹിപ്പിക്കാനായി റോഡ് സുരക്ഷാ അവബോധ ക്യാമ്പയിൻ ആരംഭിച്ചു. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ‘ഡുംതും സലിമീൻ' എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചത്. സലാലയിലേക്ക് റോഡുമാർഗം യാത്രചെയ്യുന്ന കുടുംബങ്ങളെയും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും ലക്ഷ്യമിട്ടാണ് ബോധവൽക്കരണം.
സുരക്ഷിതമല്ലാത്ത ബദൽ പാതകൾ ഒഴിവാക്കുന്നതിനെക്കുറിച്ചും അധികൃതർ ശുപാർശ ചെയ്യുന്ന റോഡ് ഉപയോഗിക്കുന്നതിനെക്കുറിച്ചും അവബോധം വളർത്തലാണ് സംരംഭത്തിന്റെ ലക്ഷ്യം. ബദൽ പാതകൾ ചെറുതാണെന്ന് തോന്നുമെങ്കിലും അവിടെ അവശ്യ സേവനങ്ങളുടെ അഭാവമുണ്ടാകും. കൂടാതെ, അപകടസാധ്യതകളും ഉണ്ടായേക്കും. പ്രത്യേകിച്ച് കുടുംബങ്ങൾക്ക്. ദോഫാറിലേക്കുള്ള പ്രധാന പാതയായ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലൂടെ സഞ്ചരിക്കാൻ ക്യാമ്പയിൻ നിർദേശിക്കുന്നു. ഈ റോഡിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഭൂരിഭാഗം യാത്രക്കാരും ഉപയോഗിക്കുന്നതുമാണ്.
ഖരീഫ് സമയത്ത് റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ക്യാമ്പയിനെന്ന് അധികൃതർ വ്യക്തമാക്കി. ഒമാന്റെ റോഡ് അടിസ്ഥാനസൗകര്യങ്ങളിൽ പൊതുജനവിശ്വാസം വളർത്താനും റോഡ് സുരക്ഷ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങൾ എടുത്തുകാണിക്കാനും ലക്ഷ്യമിടുന്നു. ഹഫീത്, റബ് അൽ ഖാലി തുടങ്ങിയ അതിർത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാർക്ക് പ്രത്യേക ശ്രദ്ധ നൽകും. ജിസിസി രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കും സന്ദേശങ്ങൾ നൽകുന്നുണ്ട്.









0 comments