കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ നാലിടത്തേക്ക് സർവീസുമായി ജസീറ

കുവൈത്ത് സിറ്റി : ഇന്ത്യയിലേക്കുള്ള സർവീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ നാല് നഗരങ്ങളിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്നതായി ജസീറ എയർവേയ്സ്. കോഴിക്കോട്, കണ്ണൂർ, മംഗളുരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ആരംഭിക്കുന്നത്. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴിയായിരിക്കും സർവീസുകൾ നടത്തുകയെന്ന് കമ്പനി സിഇഒ ഭരതൻ പശുപതി അറിയിച്ചു.
കോഴിക്കോട് സർവീസ് ഏപ്രിൽ എട്ടുമുതൽ ആരംഭിക്കും. ഞായർ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടുതവണ സർവീസ് നടത്തും. തിരുച്ചിറപ്പള്ളിയിലേക്കുള്ള സർവീസ് ഏപ്രിൽ ഏഴുമുതലാണ്. ഞായർ, ചൊവ്വ ദിവസങ്ങളിലായാണ് സർവീസ്. മംഗളുരുവിലേക്കുള്ള സർവീസ് ഏപ്രിൽ ഒന്പതുമുതൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലായി നടക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കണ്ണൂരിലേക്കുള്ള സർവീസ്. ഏപ്രിൽ 14 മുതൽ ആരംഭിക്കും.
ഇടക്കാലത്തിനുശേഷം മാർച്ച് 20 മുതൽ ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നും സർവീസുകൾ പുനഃരാരംഭിച്ചതിനു പിന്നാലെ 11,000ൽ അധികം ഇന്ത്യൻ യാത്രക്കാരെ കമ്പനി കൈകാര്യം ചെയ്തതായി പശുപതി വ്യക്തമാക്കി. പുതിയ സർവീസുകൾ ദക്ഷിണേന്ത്യയിലെ കൂടുതൽ യാത്രക്കാരെ സ്വദേശങ്ങളുമായി കൂടുതൽ സൗകര്യപ്രദമായി ബന്ധിപ്പിക്കാനും അടിയന്തര യാത്രാ ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ന്യൂഡൽഹി, ഹൈദരാബാദ്, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ജസീറ എയർവേയ്സ് സർവീസ് നടത്തുന്നത്.
പുതിയ വിപുലീകരണം തൊഴിലാളികളും മറ്റ് പ്രൊഫഷണലുകളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തും. കൂടാതെ, ഇന്ത്യക്കും -കുവൈത്തിനും ഇടയിലുള്ള ചരക്കുഗതാഗതത്തെയും വിതരണ ശൃംഖലയെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.










0 comments