"ഭൂകമ്പം പോലെയുള്ള വലിയ ശബ്ദം; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടികളുടെ നിലവിളി ഇപ്പോഴും കേൾക്കാം"- നടുക്കം മാറാതെ ദൃക്‌സാക്ഷികൾ

ന്യൂഡൽഹി : ഡൽഹിയിൽ പിജി ഹോസ്റ്റൽ കെട്ടിടം തകർന്നു വീണതിന്റെ നടുക്കം മാറാതെ ദൃക്സാക്ഷികളും, പ്രദേശവാസികളും. ഭൂകമ്പത്തിന് സമാനമായ ശബ്ദമായിരുന്നെന്നും "എൻ്റെ കട ഇതിന് സമീപത്താണ്. ഞങ്ങൾ അതിനുള്ളിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടത്. ഭൂകമ്പത്തിന്റെ മുഴക്കം പോലെയായിരുന്നു. ഞങ്ങൾ ഉടനെ തന്നെ പുറത്തേക്ക് ഓടിവന്നു. നോക്കുമ്പോൾ ഇവിടെയാകെ പുകയും പൊടിയും നിറഞ്ഞുനിൽക്കുകയായിരുന്നു. ആ കെട്ടിടം മുഴുവനായും തകർന്നുപോയിരുന്നു." പിജി ഹോസ്റ്റൽ കെട്ടിടം തകർന്നതിനെക്കുറിച്ച് ഒരു ദൃക്‌സാക്ഷി പറയുന്നു,
സംഭവസമയത്ത് സമീപത്തെ കടയിലുണ്ടായിരുന്നവരാണ് നടുക്കുന്ന ദുരന്തത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. അവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് "ഞങ്ങളെ രക്ഷിക്കൂ, രക്ഷിക്കൂ"എന്ന് കുട്ടികൾ നിലവിളിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടെന്നും ഒരാൾ പറഞ്ഞു. തൊട്ടടുത്തുള്ള ഒരു കെട്ടിടവും തകർന്നുവീണ ഭയാനകമായ ദൃശ്യം ഒരു ദൃക്‌സാക്ഷി വിവരിച്ചു.
ഞായറാഴ്ചയായതിനാൽ വിദ്യാർഥികളിൽ ഭൂരിഭാഗം പേരും ഹോസ്റ്റലിലുണ്ടായിരുന്നതായാണ് ഒരു പ്രദേശവാസി പറഞ്ഞത്. കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളുമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് 1.33 ഓടെയാണ് സംഭവം. വിവിധ രക്ഷാദൗത്യ സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടത്തിന് 40 - 50 വർഷം വരെ പഴക്കമുള്ളതായി ഡൽഹി പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.









0 comments