കുവൈത്തിലെ ഇറാൻ ആക്രമണം ഇനി പാഠപുസ്‌തകത്തിലും

കുവൈത്ത് സിറ്റി : ഈ വർഷം കുവൈത്തിനുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളും തുടർന്ന് രാജ്യം സ്വീകരിച്ച നിലപാടുകളും പത്താംക്ലാസ് പാഠപുസ്തകത്തിൽ ഇടംപിടിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള ചരിത്രപാഠപുസ്‌തകത്തിലാണ് ഇവ ഉൾപ്പെടുത്തിയത്. ‘കുവൈത്ത്–യാത്രയും അസ്തിത്വവും’ എന്ന പേരിൽ ചരിത്രപുസ്തകത്തിലെ 56, 57 പേജുകളിലാണ് ആക്രമണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും വിവരിക്കുന്നത്. ഇറാനും സഖ്യകക്ഷികളും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്, സർക്കാർ സ്ഥാപനങ്ങൾ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ടതായി പാഠഭാഗത്തിലുണ്ട്.
വൈദ്യുതി ഉൽപ്പാദന നിലയങ്ങൾ, ജലശുദ്ധീകരണ-വിതരണ കേന്ദ്രങ്ങൾ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മന്ത്രാലയ സമുച്ചയം എന്നിവ ലക്ഷ്യമിട്ടവയിൽ ഉൾപ്പെടുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന ചിത്രവും പാഠപുസ്തകത്തിലുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ-്‌ക്കുമെതിരായ ലംഘനമായാണ് ആക്രമണത്തെ വിശേഷിപ്പിക്കുന്നത്.
ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, രാജ്യത്തിന്റെ ഭൂപ്രദേശവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാനുള്ള അവകാശത്തിൽ ഉറച്ചുനിന്നതായും പാഠഭാഗം വിശദീകരിക്കുന്നു. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സുരക്ഷയും സ്ഥിരതയും നിലനിർത്താനും കുവൈത്ത് നടത്തിയ നയതന്ത്ര ഇടപെടലുകളും പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തിനെതിരായ ആക്രമണത്തിന് തങ്ങളുടെ അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും രാജ്യങ്ങളുടെ പരമാധികാരവും അന്താരാഷ-്‌ട്ര നിയമങ്ങളും മാനിക്കണമെന്നുമുള്ള കുവൈത്ത് നിലപാടും പാഠഭാഗത്തിൽ വ്യക്തമാക്കുന്നു.
പ്രതിസന്ധിഘട്ടത്തിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വഹിച്ച നേതൃത്വപരമായ പങ്കിനും പ്രാധാന്യം നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളുടെ സജ്ജത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾക്കൊപ്പം സഹോദര-സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ-്‌ട്ര സംഘടനകളുമായും അമീർ നടത്തിയ ആശയവിനിമയവും പരാമർശിക്കുന്നു.










0 comments