ഹജ്ജ് തീർഥാടകർ ‘നുസുക്’ കാർഡ് ധരിക്കണം

മസ്‌കത്ത്: ഹജ്ജ് സീസണിൽ മക്കയിൽ താമസിക്കുമ്പോൾ തീർഥാടകർ ‘നുസുക്’ കാർഡ് നിർബന്ധമായും ധരിക്കണമെന്ന് ഒമാൻ ഹജ്ജ് മിഷൻ. അംഗീകൃത തീർഥാടകരെ തിരിച്ചറിയാൻ സഹായിക്കുന്ന തിരിച്ചറിയൽ രേഖയാണ് നുസുക് സ്‌മാർട്ട് ഹജ്ജ് കാർഡുകളെന്നും അധികൃതർ പറഞ്ഞു. ലൈസൻസുള്ള ഹജ്ജ് കമ്പനികൾ നൽകുന്ന ഈ കാർഡ് തീർഥാടനത്തിലുടനീളം എല്ലാ സമയത്തും ധരിക്കണമെന്നും മിഷൻ ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.
വ്യക്തി വിവരങ്ങൾ, കമ്പനിയുടെ വിശദാശംങ്ങൾ, രാജ്യം എന്നിങ്ങനെ ഹജ്ജിനെത്തുന്നവർക്ക് ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതാണ് കാർഡ്. തീർഥാടകരുടെ ഐഡന്റിറ്റി, മക്കയിലെയും മദീനയിലെയും താമസ വിശദാംശങ്ങൾ, മിനായിലെ നിയുക്ത ടെന്റുകൾ, സേവന ദാതാവിന്റെ വിവരങ്ങൾ തുടങ്ങിയ നിർണായക വ്യക്തിഗത വിവരങ്ങൾ നുസുക് കാർഡിൽ അടങ്ങിയിരിക്കുന്നു. സുഗമമായ ചലനശേഷി, അടിയന്തര സാഹചര്യങ്ങളിൽ കാര്യക്ഷമമായ സഹായം, നഷ്ടപ്പെട്ടതോ വഴിതെറ്റിയതോ ആയ തീർഥാടകരെ സമയബന്ധിതമായി തിരിച്ചറിയൽ എന്നിവയ്ക്കും കാർഡ് സഹായിക്കും. സഹോദര രാജ്യമായ സൗദി അറേബ്യയിലെ അധികാരികൾ മക്ക അൽ -മുക്കർറമയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശനം അനുവദിക്കാൻ നുസുക് കാർഡ് വേണം.










0 comments