അടുത്ത സീസണിനായി വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് സൗദി ഹജ്ജ് മന്ത്രാലയം

ജിദ്ദ: വരാനിരിക്കുന്ന ഹജ്ജ് സീസണിനായി എട്ട് മാസം മുമ്പേ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങളും മെച്ചപ്പെട്ട ആത്മീയ അനുഭവവും ഉറപ്പാക്കുന്നതിനായി നൂതന പദ്ധതികളിലൂടെയാണ് മന്ത്രാലയം മുന്നോട്ട് പോകുന്നത്.
ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മന്ത്രാലയം ഇതിനോടകം നിരവധി സുപ്രധാന നടപടികൾ പൂർത്തിയാക്കി. 60ൽ അധികം രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുടെ പ്രതിനിധികളുമായി ഏകോപന യോഗങ്ങൾ നടത്തി. തീർത്ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള 'സൗദി ബസുകൾ' സംരംഭം തുടങ്ങുന്നതിനായി 50ൽ അധികം യോഗങ്ങൾ പൂർത്തിയാക്കി.
നസ്ക് മസാർ പ്ലാറ്റ്‌ഫോം വഴി വിദേശ തീർഥാടകർക്ക് സേവനം നൽകുന്ന 16 കമ്പനികൾക്ക് അംഗീകാരം നൽകി. 75 രാജ്യങ്ങൾക്കുള്ള സർവീസ് ഗൈഡുകളുടെ ഓട്ടോമേഷൻ നടപടികൾ പൂർത്തിയാക്കി. 189 അതിഥി സൽക്കാര കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി. വിദേശ തീർത്ഥാടകർക്ക് സേവനം നൽകുന്ന 24 കമ്പനികൾക്ക് യോഗ്യത ഉറപ്പാക്കി. ആഭ്യന്തര തീർത്ഥാടകർക്കായി 11-ൽ അധികം സേവന കമ്പനികൾക്ക് ലൈസൻസ് നൽകി. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 25 വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. വരാനിരിക്കുന്ന സീസണിൽ നടപ്പാക്കാനായി 25 നൂതനമായ പദ്ധതികൾക്ക് അംഗീകാരം നൽകി. ഹജ്ജിനായി സന്നദ്ധപ്രവർത്തകരെ രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക ഡാറ്റാബേസും ആരംഭിച്ചു.










0 comments