ഗ്ലോബൽ സുമുദ് ഫ്ലോട്ടില; കുവൈത്ത് പൗരനും ഒമാനി പൗരയും മോചിതർ

കുവൈത്ത് സിറ്റി/ മസ്‌കത്ത് : ഗാസയിലേക്കുള്ള മാനഷിക ദൗത്യത്തിനിടെ ഇസ്രയേൽ സേന പിടിച്ചെടുത്ത ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’ സംഘത്തിൽ ഉൾപ്പെട്ട കുവൈത്ത് പൗരനെയും ഒമാനി പൗരയെയും മോചിപ്പിച്ചു. കുവൈത്ത് പൗരൻ ഖാലിദ് അൽ അബ്‌ദുൾ ജാദറിനെ മോചിപ്പിച്ചതായി വിദേശമന്ത്രി അബ്‌ദുള്ള അൽ യഹ്യ അറിയിച്ചു. ഒമാനി വനിത ഡോ. ഒമാമ മുസ്‌തഫ അൽ ലവാതി ജോർദാനിലെ ഹാഷെമൈറ്റിലേക്ക് സുരക്ഷിതമായി എത്തിയതായി ജോർദാൻ വിദേശ, പ്രവാസി മന്ത്രാലയം അറിയിച്ചു.
സംഘത്തിലുണ്ടായിരുന്ന മൂന്നു കുവൈത്ത് പൗരന്മാരിൽ രണ്ടുപേരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഖാലിദിപ്പോൾ ജോർദാനിലെത്തി. നേരത്തെ മോചിതരായ അബ്‌ദുള്ള അൽ മുതാവയ്ക്കും ഡോ. മുഹമ്മദ് ജമാലിനുമൊപ്പം അയാൾ കുവൈത്തിലേക്ക് മടങ്ങും. മൂവരുടെയും മടക്കം മന്ത്രാലയം ഏകോപിപ്പിക്കുന്നുണ്ട്. തടങ്കലിലായ നിമിഷംമുതൽ ഇവരുടെ സുരക്ഷയും മോചനവും ഉറപ്പാക്കാൻ കുവൈത്ത് സർക്കാർ സജീവമായി ഇടപെട്ടു. മോചന നടപടികളിൽ സഹകരിച്ച ബഹ്‌റൈൻ, ജോർദാൻ, തുർക്കിയ എന്നീ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നു– മന്ത്രി പറഞ്ഞു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിലുണ്ടായ 130ൽ അധികം പ്രവർത്തകർ ജോർദാനിലെത്തിയതായി വിദേശമന്ത്രാലയം അറിയിച്ചു. ജോർദാൻ പൗരനും മറ്റ് നിരവധി രാജ്യത്തുനിന്നുള്ളവരും സംഘത്തിൽ ഉൾപ്പെടുന്നു. ബഹ്‌റൈൻ, ടുണീഷ്യ, അൾജീരിയ, ഒമാൻ, കുവൈത്ത്, ലിബിയ തുടങ്ങിയ അറബ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് മോചിപ്പിച്ചത്. ഒമാനടക്കമുള്ള രാജ്യങ്ങളിലെ എംബസികളുമായി ഏകോപനം നടത്തിയിരുന്നു. അതത് രാജ്യങ്ങളിലെ പൗരന്മാർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഫൗദ് അൽ -മജാലി പറഞ്ഞു.
മരുന്നും അവശ്യവസ്‌തുക്കളായി പോയ ഗാസ ഐക്യദാർഢ്യ ബോട്ടുകളാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, നെൽസൺ മണ്ടേലയുടെ കൊച്ചുമകൻ മാണ്ട് ലാ മണ്ടേല, ബ്രസീലിയൻ കാലാവസ്ഥാ പ്രവർത്തകൻ തിയാഗോ ആവില, പലസ്‌തീനിയൻ– -ഫ്രഞ്ച് രാഷ്‌ട്രീയപ്രവർത്തക റിമാ ഹാസൻ ഉൾപ്പെടെ 443 മനുഷ്യാവകാശ പ്രവർത്തകരാണ് സംഘത്തിലുണ്ടായത്.










0 comments