print edition നാടണയുന്നത് 20 വർഷത്തിനുശേഷം; അബ്‌ദുൾ റഹീമിനിത് പെരുന്നാൾപ്പിറവി

അബ്ദുല്‍ റഹീം
അനസ് യാസിൻ
Published on May 27, 2026, 03:18 AM | 1 min read
മനാമ: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 20 വര്‍ഷമായി സൗദിയിലെ റിയാദിലെ ഇസ്‌കാൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള അന്തിമ ഉത്തരവായി.
ബക്രീദിനോട് അനുബന്ധിച്ചുള്ള സൗദി നടപടി അബ്‌ദുൾ റഹീമിന് ജീവിതത്തിലേ്ക്കുള്ളള രണ്ടാം പിറവിയായി. സൗദി വിടാനുള്ള ഫൈനല്‍ എക്‌സിറ്റ് രേഖയും ലഭ്യമായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമായി. പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും ഇളയമകൻ റഹീമിന് നാട്ടിലേക്ക് മടങ്ങാനുള്ള അവസാന നടപടിക്രമങ്ങള്‍ മാത്രം ഇനി ബാക്കി.
സൗദിയിൽ ബുധനാഴ്‌ച ബലിപെരുന്നാൾ അവധിയാണെങ്കിലും നടപടിക്രമങ്ങൾ തുടരുന്നതായാണ് വിവരം. വ്യാഴാഴ്‌ച റഹിം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.
കൊല്ലപ്പെട്ട അനസ് അല്‍ശഹ്‌രിയുടെ കുടുംബത്തിനുള്ള ദിയാധനം നേരത്തെ തന്നെ റിയാദ് ക്രിമിനല്‍ കോടതി വഴി ഇന്ത്യന്‍ എംബസി കൈമാറിയിരുന്നു. രണ്ടു പതിറ്റാണ്ടു നീണ്ട ജയില്‍വാസം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പൂര്‍ത്തിയായത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജയിലില്‍ നിന്ന് മോചന ഉത്തരവും ഫൈനല്‍ എക്‌സിറ്റും ലഭിച്ചത്.
2006 നവംബർ 28ന് 26–ാം വയസ്സിൽ റിയാദിലെത്തിയതാണ് റഹീം. ഡ്രൈവർ ജോലിയിൽ ഒരുമാസം പിന്നിടുംമുമ്പെ സ്‌പോൺസറുടെ അസുഖബാധിതനായ മകൻ കൊല്ലപ്പെട്ട കേസിൽ ജയിലിലടയ്‌ക്കപ്പെട്ടു. 2012ൽ വധശിക്ഷ വിധിച്ചു. മലയാളികളൊന്നിച്ച് 2024 മാർച്ച് അവസാനത്തിലാരംഭിച്ച് ഏപ്രിൽ 12 വരെ നീണ്ട ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച ഫണ്ടിൽനിന്ന് റഹീമിന്റെ ജീവന്റെ വിലയായി 34.35 കോടി രൂപ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവായ സൗദി പൗരന് ദിയാധനം നൽകി.










0 comments