വിമാനത്താവളത്തിൽ ഇനി ക്യൂ വേണ്ട; കാമറകൾ സ്ഥാപിച്ച് എമിറേറ്റ്സ്

photo credit: Emirates website
ദുബായ്: വിമാനത്താവളത്തിലെ നീണ്ട നിരകളോട് ഇനി വിട പറയാം. എമിറേറ്റ്സ് എയർലൈൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ 200-ത്തിലധികം ഫേസ് റെക്കഗ്നിഷൻ കാമറകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് ചെക്കിൻ മുതൽ ബോർഡിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും പാസ്‌പോർട്ടോ ഫോണോ കാണിക്കാതെ യാത്ര തുടരാനുള്ള സംവിധാനമാണിത്.
ഏകദേശം 85 ദശലക്ഷം ദിർഹം ചെലവിലാണ് ഹൈടെക് പദ്ധതി നടപ്പിലാക്കിയത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സുമായി സഹകരിച്ചാണ് സംവിധാനം വികസിപ്പിച്ചത്.
കാമറയിലേക്കു നോക്കിയാൽ ഒരു മീറ്റർ ദൂരത്തിൽനിന്ന് തന്നെ യാത്രക്കാരനെ തിരിച്ചറിയും. രജിസ്റ്റർ ചെയ്തവർക്ക് ചെക്കിൻ, ഇമിഗ്രേഷൻ, ലൗഞ്ച്, ബോർഡിംഗ് ഗേറ്റ് എന്നിവിടങ്ങളിലൂടെ തടസ്സമില്ലാതെ കടന്നുപോകാം. എമിറേറ്റ്സ് ആപ്പ് വഴിയോ സ്വയംസേവന കിയോസ്കുകളിലൂടെയോ ചെക്കിൻ കൗണ്ടറിലൂടെയോ രജിസ്റ്റർ ചെയ്യാം. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ പിന്നീട് ദുബായിലൂടെ നടത്തുന്ന എല്ലാ എമിറേറ്റ്സ് യാത്രകളിലും ബയോമെട്രിക് പാതകൾ ഉപയോഗിക്കാം.
സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് പാസ്‌പോർട്ട് കൺട്രോളും, എമിറേറ്റ്സ് ലൗഞ്ചിലേക്കുള്ള പ്രവേശനവും, ബോർഡിംഗും ഇതുവഴി സാധ്യമാണ്. യുഎഇ പൗരന്മാർക്കും താമസക്കാർക്കും ബയോമെട്രിക് പാസ്‌പോർട്ട് ഉള്ള വിസ ഓൺ അറൈവൽ യാത്രക്കാരനും ഈ സംവിധാനം ഉപയോഗിക്കാം. പുതിയ സന്ദർശകർക്കായി താൽക്കാലിക ബയോമെട്രിക് പ്രൊഫൈൽ സൃഷ്ടിക്കപ്പെടും. അവർ യുഎഇയിൽ പ്രവേശിച്ചശേഷം അത് ജിഡിഎഫ്ആർഎയുടെ സ്ഥിര റെക്കോർഡായി മാറും.










0 comments