ഇസ്രയേലിന്റെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണം; സംയുക്ത പ്രതികരണവുമായി 8 രാജ്യങ്ങൾ

ദുബായ് : അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റം വികസിപ്പിക്കുന്ന ഇസ്രയേൽ നടപടി ശക്തമായി അപലപിച്ച് എട്ട് ഗൾഫ്, അറബ് രാജ്യങ്ങൾ. യുഎഇ, സൗദി അറേബ്യ, ഖത്തർ, ജോർദാൻ, ഇൻഡോനേഷ്യ, പാകിസ്ഥാൻ, തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശമന്ത്രിമാരാണ് സംയുക്ത പ്രസ-്‌താവനയിൽ നിലപാട് വ്യക്തമാക്കിയത്.
അധിനിവേശ കിഴക്കൻ ജറുസലേമിന് കിഴക്കായി ഇസ്രയേൽ ആസൂത്രണം ചെയ്യുന്ന ‘ഇ–വൺ’ കുടിയേറ്റ പദ്ധതിയെ മന്ത്രിമാർ ശക്തമായി എതിർത്തു. വെസ്റ്റ് ബാങ്കിനെയും കിഴക്കൻ ജറുസലേമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ തുടർച്ച തകർക്കാനും കൂടുതൽ കുടിയേറ്റ മേഖലകൾ വ്യാപിപ്പിക്കാനും പദ്ധതി വഴിയൊരുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള സാധ്യതയെ പദ്ധതി ഗുരുതരമായി ബാധിക്കും. മേഖലയിൽ കൂടുതൽ അസ്ഥിരത സൃഷ്ടിക്കുമെന്നും പ്രസ്താവനയിലുണ്ട്.
പലസ്തീനികൾക്കും അവരുടെ സ്വത്തുക്കൾക്കുമെതിരെ ഇസ്രയേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളെയും മന്ത്രിമാർ അപലപിച്ചു. ഇത്തരം അനധികൃത കുടിയേറ്റ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയും അന്താരാഷ്ട്ര തലത്തിൽ ആവശ്യമായ നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ഇ–വൺ പദ്ധതി ഉൾപ്പെടെ എല്ലാ കുടിയേറ്റ വികസന പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവയ്‌ക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം സംരക്ഷിക്കാനും അവരെ പിന്തുണയ്ക്കാനും ഐക്യരാഷ്ട്രസംഘടനയും അന്താരാഷ്ട്ര സമൂഹവും അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ഏക പ്രായോഗിക മാർഗം ദ്വിരാഷ്ട്രപരിഹാരമാണെന്ന നിലപാടും വിദേശമന്ത്രിമാർ ആവർത്തിച്ചു.










0 comments