യുദ്ധഭീതിയിലും തളരാതെ ദുബായ്; സാമ്പത്തിക മേഖല സാധാരണ നിലയിലേക്ക്

ദുബായ് സിറ്റി (Photo Credit:Freepik)
ദുബായ് : ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്നും ദുബായ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഏപ്രിൽ ആദ്യം വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ നഗരത്തിലെ ബിസിനസ് മേഖലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സജീവമായി. സംഘർഷത്തെ തുടർന്ന് താൽക്കാലികമായി പലായനം ചെയ്ത ബാങ്കർമാരും വ്യാപാരികളും ഓഫീസുകളിലേക്ക് മടങ്ങിയെത്തുന്നതായാണ് റിപ്പോർട്ട്.
സിറ്റി ഗ്രൂപ്പ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായി അറിയിച്ചു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ പുതിയ സുരക്ഷാ അലേർട്ടുകൾ ജനങ്ങളിൽ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് ചില വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറുകയും കമ്പനികൾ വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. എങ്കിലും യുഎഇയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കരുത്തിൽ ബിസിനസ് ലോകം മുന്നോട്ട് പോകുകയാണ്.
നഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ തളർച്ച ഉണ്ടായിട്ടില്ല. വാടക ഇനത്തിൽ വെറും 2 ശതമാനം ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ് പോലുള്ള ആഗോള കമ്പനികൾ ദുബായിൽ പുതിയ നിക്ഷേപങ്ങൾക്ക് തയ്യാറെടുക്കുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാൽ ഹോട്ടൽ മേഖലയിൽ ചെറിയ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്‌സ് എയർലൈൻസും തങ്ങളുടെ സർവീസുകൾ 75 ശതമാനത്തോളം പുനഃസ്ഥാപിച്ചു.










0 comments