ഗൃഹസഹായ നിയമന തട്ടിപ്പ്; യുവതിക്ക് 10,000 ദിർഹം നഷ്ടം

ദുബായ് : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഗൃഹസഹായ നിയമന പരസ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാത്ത ഏജൻസികളും വ്യാജ പരസ്യങ്ങളുമാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു. #BewareOfFraud ബോധവത്കരണ ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ഗൃഹസഹായത്തിനുള്ള അടിയന്തര ആവശ്യം മുതലെടുത്താണ് തട്ടിപ്പുകാർ കുടുംബങ്ങളെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ പരസ്യം വിശ്വസിച്ച യുവതിക്ക് 10,000 ദിർഹമാണ് നഷ്ടമായത്. ആദ്യഘട്ടമായി ചെറിയ തുക നൽകിയ ശേഷം വിവിധ ഘട്ടങ്ങളിലായി കൂടുതൽ പണം ആവശ്യപ്പെട്ടതായും പണം കൈമാറിയതിന് പിന്നാലെ തട്ടിപ്പുകാർ ബന്ധം വിച്ഛേദിച്ച് അപ്രത്യക്ഷരായതായും പൊലീസ് പറഞ്ഞു.
ഗൃഹസഹായ നിയമനത്തിന് അംഗീകൃതവും ലൈസൻസുള്ളതുമായ ഓഫീസുകൾ മാത്രമേ സമീപിക്കാവൂവെന്ന് പൊലീസ് ആവർത്തിച്ച് നിർദേശിച്ചു. സോഷ്യൽ മീഡിയ പരസ്യങ്ങൾ വഴി നേരിട്ട് പണം കൈമാറുന്നത് ഒഴിവാക്കണം. ലൈസൻസ്, ഓഫീസ് വിലാസം, ഔദ്യോഗിക ബന്ധമാർഗങ്ങൾ എന്നിവ പരിശോധിച്ച ശേഷമേ പണമിടപാട് നടത്താവൂ എന്നും മുന്നറിയിപ്പുണ്ട്.
തട്ടിപ്പിന് ഇരയായവരോ സംശയകരമായ ഇടപാടുകൾ കണ്ടെത്തിയവരോ ഉടൻ തന്നെ ദുബായ് പോലീസിന്റെ e-Crime പ്ലാറ്റ്‌ഫോം, 901 എന്ന നമ്പർ, അല്ലെങ്കിൽ ‘Police Eye’ ആപ്പ് വഴി വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. സമയബന്ധിതമായ റിപ്പോർട്ടുകൾ തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കാനും സമാന കുറ്റകൃത്യങ്ങൾ തടയാനും സഹായകരമാകുമെന്ന് പൊലീസ് വ്യക്തമാക്കി.










0 comments