കുവൈത്തിലെ പൗരപ്രമുഖരുമായും സംഘടനാ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും നേരിൽ കൂടിക്കാഴ്ച നടത്തി. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന ഈ ഹ്രസ്വ കൂടിക്കാഴ്ചയിലാണ് പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ചത്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവീസുകൾക്കുള്ള അനുമതി ഉറപ്പാക്കൽ, സേവനം കുറച്ചു നിർത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി തിരുത്തൽ, പ്രത്യേകിച്ച് ഉത്സവസീസണുകളിൽ യാത്രക്കാർ കൂടുന്ന സമയങ്ങളിൽ വിമാന കമ്പനികൾ സ്വമേധയാ നിരക്ക് വർധിപ്പിക്കുന്ന പ്രവണതയെ തടയാൻ കേന്ദ്രതലത്തിൽ ശക്തമായ ഇടപെടൽ, കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കൽ, പ്രവാസികൾക്ക് സുരക്ഷിതമായി ചെറിയ തുകകളിൽ നിക്ഷേപിച്ച് സംസ്ഥാന പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന ‘മൈക്രോ ഇൻവെസ്റ്റ് പ്ലാൻ’ പോലുള്ള പ്രാദേശിക ചെറിയ നിക്ഷേപ മാതൃകകൾക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പാക്കൽ എന്നിവയാണ് പ്രതിനിധികൾ പ്രധാനമായും ഉന്നയിച്ചത്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ
സർക്കാരിന് സാധ്യമായ പരിധിക്കുള്ളിൽ നിന്ന് പരമാവധി ഇടപെടലുകൾ നടത്തുമെന്നും, എസ്ഐആർ വിഷയത്തിൽ കേരളത്തിലെ ഭരണ–പ്രതിപക്ഷ കക്ഷികൾക്കും ഇത് നടപ്പിലാക്കരുതെന്ന ഏകാഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. എയർ ഇന്ത്യ എക്സ്പ്രസുമായി നടത്തിയ ചർച്ചകളിൽ സർവീസ് കുറച്ച നടപടി പിൻവലിക്കാനും ബുക്കിങ് പുനരാരംഭിക്കാനുമുള്ള ഉറപ്പുകൾ ആദ്യം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പിന്നോട്ടുപോയ നിലപാട് തിരുത്തേണ്ടതുണ്ടെന്നും അതിനായി വീണ്ടും ഇടപെടലുകൾ ആരംഭിച്ചിരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ യാഥാർത്ഥ്യങ്ങളും അനുഭവങ്ങളും നേരിട്ട് കേട്ട് നയനിർണമത്തിൽ ഉൾപ്പെടുത്തുന്ന ഈ രീതിയിലുള്ള കൂട്ടായ്മ, പ്രവാസി സമൂഹത്തിന് ഭരണത്തിന്റെ വിശ്വാസയോഗ്യമായ സമീപനം നൽകുന്നതായും സംഘടനാ പ്രതിനിധികൾ വിലയിരുത്തി.
ചീഫ് സെക്രട്ടറി ഡോ. ജയന്ത് തിലക് യോഗത്തിൽ പങ്കെടുത്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. വിവിധ മലയാളി സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു.








0 comments