print edition കോർപറേഷന് തിരിച്ചടി: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചത് ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. കോർപറേഷനും കന്റോൺമെന്റ് പൊലീസും ചേർന്നാണ് ഒഴിപ്പിച്ചത്. മൂന്ന് തൊഴിലാളികൾ സമർപ്പിച്ച ഹർജിയിലാണ് അനുകൂല ഉത്തരവ് നേടിയത്. വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമപ്രകാരം തൊഴിലാളികളുടെ സർവേ നടത്തി കച്ചവടമേഖല തിരിച്ച് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകി കോർപറേഷന്റെ വെൻഡിങ് പ്ലാൻ സർക്കാർ അംഗീകരിച്ചതിനുശേഷമേ ഒഴിപ്പിക്കാവൂ എന്ന വ്യവസ്ഥ കോർപറേഷൻ പാലിച്ചിട്ടില്ല. അതിനാലാണ് താൽക്കാലികമായി ഒഴിപ്പിക്കൽ തടഞ്ഞ് കോടതി ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം വഴിയോരക്കച്ചവടക്കാരുടെ നിയമപ്രശ്നം കൈകാര്യം ചെയ്യുന്ന ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുൻ ഭരണസമിതി വെൻഡിങ് സോൺ നിശ്ചയിച്ച് തൊഴിലാളികൾക്ക് ലൈസൻസ് നൽകിയിരുന്നു. വെൻഡിങ് പ്ലാനും തയ്യാറാക്കിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നശേഷം നിയമ നടപടിക്രമം പാലിക്കാതെയാണ് വഴിയോരക്കച്ചവട തൊഴിലാളികളെ വ്യാപകമായി ഒഴിപ്പിക്കാൻ നീക്കം തുടങ്ങിയത്. നഗരക്കച്ചവട കമ്മിറ്റി മൂന്നു മാസത്തിലൊരിക്കൽ കൂടണമെന്നുള്ള വ്യവസ്ഥയും പാലിച്ചില്ല. ഒഴിപ്പിക്കൽ നടപടി വെൻഡിങ് കമ്മിറ്റി വിളിച്ചുചേർത്ത് തീരുമാനിക്കേണ്ടതിനുപകരം ഏകപക്ഷീയമായി നടപ്പാക്കി. ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നു. വഴിയോരക്കച്ചവട നിയന്ത്രണ നിയമം അനുസരിച്ചല്ലാതെയുള്ള ഒഴിപ്പിക്കൽ കാരണം തൊഴിലാളികൾക്ക് നഷ്ടമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കാൻ കഴിയുമെന്ന് ചാവക്കാട് നഗരസഭയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വിധിയുമുണ്ട്.










0 comments