ഗൾഫ് പൗരന്മാർക്ക് ചൈനയില്‍ വിസ രഹിത പ്രവേശനം

മനാമ/ റിയാദ് :ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ചൈനയിലേക്ക് വിസ രഹിത പ്രവേശനം. ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ചൈനയിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുമെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ജൂണ്‍ ഒമ്പതുമുതല്‍ 2026 ജൂണ്‍ എട്ടുവരെ പരീക്ഷണാടിസ്ഥാനത്തിലാണ് വിസ രഹിത പ്രവേശനം.
വിസയില്ലാതെ 30 ദിവസംവരെ ചൈനയില്‍ തങ്ങാം. ബിസിനസ്, വിനോദ സഞ്ചാരം, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കല്‍, ട്രാന്‍സിറ്റ് എന്നിവക്ക് ചൈനയിലേക്ക് പോകുന്ന ഈ നാല് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശനത്തിന് വിസ എടുക്കേണ്ടതില്ലെന്നും മാവോ വ്യക്തമാക്കി. ഇതോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും ചൈനയില്‍ വിസയില്ലാതെ സന്ദര്‍ശിക്കാം. 2018 മുതല്‍ യുഎഇയും ഖത്തറും ചൈനയുമായി പരസ്പര വിസ രഹിത നയം നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആസിയാന്‍-ചൈന -ജിസിസി ഉച്ചകോടിയില്‍ ചൈനയുടെ പ്രധാനമന്ത്രി ലീ കിയാങ് ഇക്കാര്യം അറിയിച്ചിരുന്നു. യാത്രയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താനായി വിസ രഹിത പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചതായാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യക്കാര്‍ക്കായി ആസിയാന്‍ വിസയും ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.










0 comments