ആശാലതയുടെ മരണം; എഡിഎമ്മിന്റെ അന്വേഷണത്തിൽ തങ്ങളുടെ മൊഴിയെടുത്തിട്ടില്ലെന്ന് കുടുംബം

സ്വന്തം ലേഖകൻ
Published on Aug 31, 2026, 08:15 PM | 1 min read
കാസര്‍കോട് : കലക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തില്‍ എഡിഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബന്ധപ്പെട്ടവർ തങ്ങളുടെ ആരുടെയും മൊഴിയെടുത്തിട്ടില്ലെന്ന് കുടുംബം. സ്ഥലംമാറ്റമോ ഓഫീസിലെ സമ്മര്‍ദമോ അല്ല ആത്മഹത്യക്ക് കാരണമെന്ന മട്ടിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് എഡിഎം കലക്ടർക്ക് കൈമാറിയത് എന്ന തരത്തിൽ വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് ആശാലതയുടെ കുടുംബത്തിന്റെ പ്രതികരണം.
ജോലി സ്ഥലത്തെ സമ്മര്‍ദം തന്നെയാണ് ആശാലതയുടെ ആത്മഹത്യക്ക് കാരണമെന്ന് ഭർത്താവ് അജയൻ പറഞ്ഞു. ബന്ധുക്കളോട് പല തവണ ആശാലത അത് പറഞ്ഞിട്ടുണ്ട്. ഓഫീസില്‍ ഒറ്റപ്പെട്ടു എന്നാണ് മരിക്കുന്നതിനുമുമ്പ് തന്നോട് പറഞ്ഞെതെന്നും അജയന്‍ പറഞ്ഞു. സത്യസന്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ആശാലത വിഷം കഴിച്ച് ആശുപത്രിയില്‍ കഴിയുന്ന ഘട്ടത്തില്‍ പൊലീസ് എടുത്ത മരണമൊഴിയിലടക്കം ഓഫീസില്‍ ഒറ്റപ്പെട്ടെന്നും അത് തന്റെ മാനസിക നിലയെ തന്നെ ബാധിച്ചെന്നും അവര്‍ പറഞ്ഞതായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കലക്ടറേറ്റിൽ എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽനിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയശേഷം കടുത്ത മാനസിക പ്രയാസം അനുഭവിച്ച ആശാലത വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെ ആഗസ്‌ത് 9നാണ് മരിച്ചത്. മരണത്തെതുടർന്ന് ആദ്യഘട്ടത്തില്‍തന്നെ ആരോപണങ്ങളുമായി കുടുംബം രംഗത്തുവന്നിരുന്നു. തുടർന്നാണ് കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കാസര്‍കോട് എഡിഎമ്മിനായിരുന്നു അന്വേഷണ ചുമതല. എഡിഎം ഭരണാനുകൂല സംഘടനയുടെ ഭാഗമാണെന്നും നിഷ്‌പക്ഷ അന്വേഷണം വേണമെന്നുമുള്ള ആവശ്യം ആദ്യമേ ഉയർന്നിരുന്നു.









0 comments