ഇടതുപക്ഷത്തിന്റെ പ്രസക്തി ചർച്ച ചെയ്ത് ചില്ല മെയ്മാസ വായന

റിയാദ് : സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന് ചർച്ച ചെയ്ത് ചില്ലയുടെ മെയ് മാസവായന. മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച "ദി ഫീനിക്സ് മൊമെന്റ് : ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ് " എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും, ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത് നേരിടുന്ന വെല്ലുവിളികൾ, കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, ഭാവി അതിജീവന സാധ്യതകൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ ആർ മീര രചിച്ച "കലാച്ചി" എന്ന നോവൽ വായനയുടെ വിവിധ തലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ പങ്കുവച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച 'യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ പങ്കുവച്ചു.
തുടർന്ന് നടന്ന ചർച്ചക്ക് സീബ കൂവോട് തുടക്കം കുറിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.










0 comments