ഗാസയിലെ ആരോഗ്യകേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ

മനാമ/ ദുബായ് : ഗാസ മുനമ്പിൽ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് എട്ട് അറബ്, -മുസ്ലിം രാജ്യങ്ങൾ. സൗദി അറേബ്യ, യുഎഇ, ഖത്തർ, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശമന്ത്രിമാരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള സമഗ്ര സമാധാന പദ്ധതിയുടെ രണ്ടാംഘട്ട നീക്കങ്ങളെ ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ആയുധങ്ങൾ നിഷ്‌ക്രിയമാക്കുന്നത് ഉൾപ്പെടെയുള്ള സമാധാന നിർദേശങ്ങൾ പലസ്തീൻ ഗ്രൂപ്പുകൾ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ ആക്രമണം ശക്തമായത്. ഇത് രാഷ്ട്രീയ ചർച്ചകളെ അട്ടിമറിക്കാനും സംഘർഷം കൂടുതൽ സങ്കീർണമാക്കാനും മാത്രമേ ഉപകരിക്കൂവെന്നും പ്രസ-്‌താവന മുന്നറിയിപ്പ് നൽകുന്നു.
സാധാരണക്കാരെ സംരക്ഷിക്കുക, മെഡിക്കൽ സ്ഥാപനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുക, ഗാസയിലുടനീളം തടസ്സമില്ലാതെ മാനുഷിക സഹായങ്ങൾ എത്തിക്കുക എന്നിവ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം നിർബന്ധമായും പാലിക്കേണ്ട ബാധ്യതകളാണെന്ന് മന്ത്രിമാർ ഓർമിപ്പിച്ചു. ഗാസയിലെ നിലവിലെ സാഹചര്യം വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റക്കാരുടെ അക്രമങ്ങളിൽനിന്നും ജറുസലേമിലെ ഏകപക്ഷീയമായ നീക്കങ്ങളിൽനിന്നും വേറിട്ടു കാണാനാകില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
പലസ്‌തീൻ ഭൂപ്രദേശം കൂട്ടിച്ചേർക്കാനോ, പലസ്‌തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനോ ഉള്ള ശ്രമങ്ങളെയും മന്ത്രിമാർ തള്ളിക്കളഞ്ഞു. പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെയും പലസ്തീൻ ജനതയെ സ്വന്തം ഭൂമിയിൽനിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളെയും രാജ്യങ്ങൾ ശക്തമായി എതിർത്തു.










0 comments