വ്യോമാതിർത്തികൾ അടച്ചു

റിയാദ്/ദുബായ്/മസ്‌കത്ത്/കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചത് വിമാന സർവീസുകൾ റദ്ദാക്കുന്നതിന് കാരണമായി. പ്രാദേശികവും അന്താരാഷ്ട്രവുമായ എട്ട് സർവീസ് റദ്ദാക്കിയതായി സൗദിയ അറിയിച്ചു. അമ്മാൻ, കുവൈത്ത്, ദുബായ്, അബുദാബി, ദോഹ, ബഹ്‌റൈൻ, മോസ്‌കോ, പേശാവർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവച്ചത്. മാർച്ച് രണ്ടി-ന് രാത്രി 12 വരെ ഇത് പ്രാബല്യത്തിൽ തുടരുമെന്നും എയർലൈൻ അറിയിച്ചു.
ഇറാൻ, ഇസ്രയേൽ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമപരിധികൾ താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഫ്ലൈദുബായ് സർവീസുകൾ മുടങ്ങി. ഷെഡ്യൂളിലെ തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കമ്പനി വ്യക്തമാക്കി. ഒമാൻ എയർ ബാഗ്‌ദാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചു.
സുരക്ഷാ ആശങ്കകളെ തുടർന്ന് കുവൈത്തിന്റെ വ്യോമപാതയും താൽക്കാലികമായി അടച്ചതായി വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തേക്കും രാജ്യത്തുനിന്നും നടത്തുന്ന എല്ലാ വിമാനസർവീസുകളും അടുത്ത അറിയിപ്പുവരെ നിർത്തിവച്ചു. സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്തിയശേഷമേ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനം ഉണ്ടാകൂവെന്നും അധികൃതർ വ്യക്തമാക്കി.










0 comments