എഐ ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം തുടങ്ങി

ദുബായ് : പരിസ്ഥിതി സൗഹൃദ ഹൈടെക് ഇലക്ട്രിക് ബസ്സ് പരീക്ഷണയോട്ടം തുടങ്ങി. ദുബായ് ആർടിഎ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി എഐ ഉപയോഗിക്കുന്ന ഇലക്ട്രിക് ബസുമായി ദുബായ് നഗരത്തിൽ പരീക്ഷണയോട്ടം ആരംഭിച്ചു കഴിഞ്ഞു. ദുബായ് F13 റൂട്ടിലാണ് പരീക്ഷണയോട്ടം നടക്കുന്നത്. അൽ ഖൂസ് ബസ് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ബുർജ് ഖലീഫ, ദി പാലസ് ഡൗൺടൗൺ ഹോട്ടൽ, ദുബായ് ഫൗണ്ടൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദുബായ് മാൾ മെട്രോ ബസ് സ്റ്റോപ്പിൽ അവസാനിക്കുന്ന റൂട്ടാണിത്.
വിവിധ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തിൽ വോൾവോ കമ്പനി പ്രത്യേകം രൂപകൽപന ചെയ്ത ഈ എഐ ബസിന് 12 മീറ്റർ നീളമുണ്ട്. 470 കിലോവാട്ട് ബാറ്ററി ശേഷിയുള്ള ബസ് ഒരു തവണ ചാർജ് ചെയ്താൽ 370 കിലോമീറ്റർ വരെ സഞ്ചരിക്കും. പതുതായി രൂപകൽപ്പന ചെയ്ത ബസ്സിൽ ക്യാമറയിൽ പ്രവർത്തിക്കുന്ന റൂമുകൾ, സുതാര്യമായ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ദുബായിലെ ഉയർന്ന താപനിലയ്ക്ക് അനുയോജ്യമായ എയർ കണ്ടീഷനിംഗ് സംവിധാനം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 470 kWh ശേഷിയുള്ള വലിയ ബാറ്ററിയാണ് ബസിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് RTAയുടെ ഫ്ലീറ്റിൽ പരീക്ഷിച്ചതിൽ ഏറ്റവും വലിയ ബാറ്ററിയാണ്. അതിനാലാണ് ഒറ്റ ചാർജിൽ 370 കിലോമീറ്റർ വരെ ഈ ബസ്സിന് സഞ്ചരിക്കാൻ സാധിക്കുന്നത്.
ഇപ്പോൾ നിറത്തിറങ്ങിരിക്കുന്ന ബസിനുള്ളിൽ മൊത്തം 41 ഇരിപ്പടങ്ങളും 35നിൽക്കുന്നതിനുള്ള സംവിധാനങ്ങളും ഉൾപ്പെടെ 76 യാത്രക്കാർ ഒരേസമയം സഞ്ചരിക്കാനായുള്ള സംവിധാനമുണ്ട്. 2050-ഓടെ ദുബായിലെ പൊതുഗതാഗത സംവിധാനം പൂർണ്ണമായും കാർബൺ രഹിതമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ എഐ ബസ് സവീസ് ആരംഭിച്ചിരിക്കുന്നത്. വേനൽക്കാലത്തെ ഉയർന്ന താപനിലയിൽ ബസ്സിന്റെ പ്രകടനം, കാർബൺ പുറം തള്ളൽ കുറയ്ക്കുന്നതിനുള്ള സാധ്യത തുടങ്ങിയ വിവരങ്ങൾ ഈ പരീക്ഷണത്തിലൂടെ ദുബായ് ആർടിഎ വിലയിരുത്തും. ഈ ബസ്സിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ ഭാവിയിലെ ബസ്സുകളുടെ രൂപകൽപ്പനയിലും സവിശേഷതകളിലും പുതിയ ആശയങ്ങൾ നടപ്പാക്കാൻ സഹായിക്കുമെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ ബസ് ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു.
ഗതാഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ നിരവധി സ്മാർട്ട് സംവിധാനങ്ങളോടെയാണ്
വോൾവോ ദുബായ് നിരത്തിലിറക്കിയിരിക്കുന്നത്. പരമ്പരാഗത മിററുകൾക്ക് പകരം ഹൈ-ഡെഫനിഷൻ കാമറകളും സ്‌ക്രീൻ സംവിധാനവും, ഡ്രൈവിംഗ് വിവരങ്ങൾ നേരിട്ട് വിൻഡ്‌സ്‌ക്രീനിൽ കാണിക്കുന്ന ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ പരീക്ഷണയോട്ടം വിജയകരമാവുകയാണെങ്കിൽ, ദുബായിലെ പൊതുഗതാഗത രംഗത്ത് കൂടുതൽ പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും.
ബസുകൾ, ടാക്സികൾ, ലിമോസിനുകൾ എന്നിവയെല്ലാം 2050 ഓടെ പൂർണ്ണമായും ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ വാഹനങ്ങളാക്കി മാറ്റാൻ രാജ്യം പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി 2030 ഓടെ 10% ബസുകളും 30% ടാക്സികളും ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ ആക്കി മാറ്റും. "സീറോ -എമിഷൻസ് പബ്ലിക് ട്രാൻസ്പോർടാഷൻ ഇൻ ദുബായ് 2050'' എന്ന തന്ത്രത്തിന്റെ ഭാഗമാണിത്.











0 comments