ബാലഭാസ്കറിന്റെ വിയോഗത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

കുവൈറ്റ് സിറ്റി > വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. വളരെ ചെറുപ്രായത്തിൽ തന്നെ സംഗീത ലോകത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാരം ബാലഭാസ്‌കറിന്റെ കഴിവിനുള്ള അംഗീകാരമാണ്.
ഒരേ സമയം ഇലക്ട്രിക് വയലിനിലൂടെ യുവ തലമുറക്കും, ശാസ്ത്രീയ സംഗീതത്തിലൂടെ ശുദ്ധസംഗീത ആസ്വാദകർക്കും അദ്ദേഹം പ്രിയങ്കരനായി മാറി. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ച ഒരു കലാകാരനായിരുന്നു അദ്ദേഹം. സംഗീതലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ് ബാലഭാസ്ക്കറുടെ അകാലവിയോഗം ഉളവാക്കിയിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
0 comments