ബഹ്റൈനിൽ 24 മണിക്കൂറിനുള്ളിൽ 20 മിസൈലുകളും 23 ഡ്രോണുകളും തകർത്തു

മനാമ: ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബിഡിഎഫ്). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ബഹ്റൈനെ ലക്ഷ്യമാക്കി വന്ന 20 മിസൈലുകളും 23 ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ ശനിയാഴ്ച അറിയിച്ചു.
കടന്നാക്രമണങ്ങൾ ആരംഭിച്ചതു മുതൽ ഇതുവരെ ആകെ 174 മിസൈലുകളും 385 ഡ്രോണുകളും ബഹ്റൈൻ സൈന്യം ആകാശത്തുവെച്ച് നശിപ്പിച്ചു. നിലവിലെ അതീവ ജാഗ്രതാ സാഹചര്യത്തിൽ, ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ബഹ്റൈനിൽ ഡ്രോണിന് നിരോധനം
മനാമ : സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി രാജ്യത്തുടനീളം ഡ്രോൺ ഉപയോഗം നിരോധിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ശനിയാഴ്ച പ്രാബല്യത്തിൽ വന്ന നിരോധനം അടുത്ത അറിയിപ്പ് ഉണ്ടാകുംവരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ ആക്രമണങ്ങളെയും നിലവിലെ സംഘർഷാവസ്ഥയെയും തുടർന്നാണ് നിർണായക തീരുമാനമെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി.
ദേശീയ സുരക്ഷ ഉറപ്പാക്കാനും സിവിൽ ഡിഫൻസ് നടപടി ശക്തമാക്കാനുമുള്ള മന്ത്രാലയത്തിന്റെ നിയമപരമായ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് നടപടി. ഏത് ആവശ്യത്തിനും ഡ്രോൺ ഉപയോഗിക്കുന്നത് കുറ്റകരമായി കണക്കാക്കും. രാജ്യത്തിന്റെ വ്യോമാതിർത്തി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് കർശന നിയന്ത്രണം. നിരോധനം ലംഘിച്ച് പറത്തുന്ന ഏതൊരു ഡ്രോണും തടയുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. രാജ്യത്തെ സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ പൗരന്മാരും താമസക്കാരും ഔദ്യോഗിക നിർദേശങ്ങളോട് സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.










0 comments