ജനുവരി - ജൂൺ കാലയളവിൽ 1,01,608 സന്ദർശകർ; ജബൽ അൽ അഖ്ദറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

photo credit: Times of oman
മസ്‌കത്ത് : ഇൗ വർഷം ജനുവരിമുതൽ ജൂൺ അവസാനംവരെ ദഖ്‌ലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദറിൽ 101,608ൽ അധികം സന്ദർശകർ എത്തിയതായി അധികൃതർ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 89,780 ആയിരുന്നു. 13.2 ശതമാനം വർധനവാണിതെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ സെന്റർ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2026ന്റെ ആദ്യ പകുതിയിൽ ജബൽ അൽ അഖ്ദറിലേക്കുള്ള ഒമാനി സന്ദർശകരുടെ എണ്ണം 40,082 ആയി ഉയർന്നു. 13,272 സൗദി സന്ദർശകരും യുഎഇയിൽനിന്നുള്ള 395 സന്ദർശകരും ബഹ്‌റൈൻനിന്ന് 285 പേരും കുവൈത്തിൽനിന്നുള്ള 332 പേരും ഖത്തറുകാരായ 149 സന്ദർശകരും ഇവിടെയെത്തി. മറ്റ് അറബ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണം 4863 ആയി ഉയർന്നു. വിദേശ രാജ്യത്തുനിന്നുള്ളവർ 52,230 പേരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മാർച്ച് അവസാനംമുതൽ ഏപ്രിൽ പകുതിവരെ മേഖലയിൽ നടന്ന റോസ് സ്പ്രിങ് ഫെസ്റ്റിവൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് കരുത്തേകി. തദ്ദേശീയ അലങ്കാര ഉൽപ്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മധുരപലഹാരങ്ങൾ, ഒമാനി കാപ്പി എന്നിവയിൽ ഉപയോഗിക്കുന്ന പരമ്പരാഗത കരകൗശല റോസ് വാട്ടർ വാറ്റിയെടുക്കലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ സീസൺ വിനോദസഞ്ചാര ആകർഷണ്. റോസ് വാട്ടർ ഉൽപാദനത്തിന്റെ പരമ്പരാഗതവും ആധുനികവുമായ രീതികളെക്കുറിച്ച് നേരിട്ട് മനസിലാക്കാനും സന്ദർശകർക്ക് അവസരമൊരുക്കുന്നു. വേനൽക്കാലത്തെ മിതമായ കാലാവസ്ഥയും തണുത്ത ശൈത്യകാലവും ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ ലഭ്യതയും ജബൽ അൽ അഖ്ദർ മേഖലയെ വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു.











0 comments